Sunday 23 February 2014

ലിപികള്‍ തമ്മിലുള്ള വലുപ്പച്ചെറുപ്പം

പഴയലിപിയുടെയും പുതിയലിപിയുടെയും അച്ചടിയിലെ വലിപ്പച്ചെറുപ്പം സംബന്ധിച്ചു് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പരസ്പരവിരുദ്ധമായി വന്ന ലേഖനങ്ങള്‍ ഒന്നു വിശകലനം ചെയ്യാനുള്ള ഒരു ശ്രമം ആണിവിടെ. ഞാന്‍ വിദഗ്ദ്ധന്‍ അല്ല എന്ന കാരണത്താല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇതിനോടൊപ്പം ചേര്‍ക്കുന്നു. വിധികര്‍ത്താക്കള്‍ നിങ്ങളാണു്. തെറ്റുണ്ടെങ്കില്‍ തിരുത്താം.

1.
'പരിഷ്കരിച്ചു് പരിഷ്കരിച്ചു് ഭാഷയെ കൊല്ലുന്നു' എന്നു ഡിസംബര്‍ 22, 2013 ലെ ലേഖനം, Page 47ല്‍ ലേഖകന്‍ റൂബിന്‍ ഡിക്രൂസ് പറയുന്നു - 'സ്ഥലം കൂടുതല്‍ എടുക്കുമെന്നതിനാല്‍ പത്ര-പുസ്തക പ്രസാധന സംവിധാനത്തിനു് പഴയ ലിപിയിലേക്കു് മടങ്ങിപ്പോകാനാവില്ല. പഴയ ലിപി ഫോണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ വരികള്‍ക്കു് ഇടയില്‍ വിടേണ്ട ഇടം വല്ലാതെ കൂടുന്നു. തൃശ്ശൂരില്‍ എന്നെഴുതുമ്പോള്‍ ഇരട്ട ശയുടെ താഴെ വരുന്ന ു അടയാളം മുതല്‍ രിയില്‍ വരുന്ന വള്ളിയുടെ തുഞ്ചംവരെയാണു് ഒരു അക്ഷരത്തിന്റെ പൊക്കത്തിനായി വിടേണ്ടുന്ന സ്ഥലം. ഒരു ഡെക്കു കൂടുതല്‍ എന്നു പറയാം. ട്ടു, ക്രു, മ്പ്യൂ, ഗ്രൂ, ബ്ദ, സ്ത എന്നിവ പോലുള്ളവയും സ്ഥലം കൂടുതലെടുക്കുന്നു. പിരിച്ചെഴുതുന്ന വ്യഞ്ജനങ്ങള്‍ കൂട്ടി എഴുതുമ്പോള്‍ ലാഭിക്കുന്ന സ്ഥലത്തേക്കാള്‍ കൂടുതലാണു് വരികള്‍ക്കിടയില്‍ നഷ്ടപ്പെടുന്ന സ്ഥലം. വ്യഞ്ജനത്തിന്റെ, പ്രത്യേകിച്ചും കൂട്ടക്ഷരത്തിന്റെ താഴെയും മറ്റും വരുന്ന സ്വരാടയാളങ്ങള്‍ വായിക്കുവാന്‍ പറ്റാത്ത വിധം ചെറുതുമായിരിക്കും. വരികള്‍ക്കിടയില്‍ കിടക്കുന്നതിന്റെ അഭംഗിയും ഉണ്ടാവും. പഴയ ലിപി കുറച്ചു സ്ഥലമേ എടുക്കൂ എന്ന പ്രചാരണം അസത്യമാണെന്നു് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുള്ളതാണു്.'

2.
'തനതു ലിപി തന്നെ വേണം. മാനകീകരണവും അനിവാര്യം' എന്നു ഡിസംബര്‍ 29, 2013 ലെ ലേഖനം Page 32 ല്‍ ലേഖകന്‍ മനോജ് കെ പുതിയവിള പറയുന്നു 'തനതുലിപിയില്‍ നിന്നു് വിഘടിത ലിപിയിലേക്കുള്ള മാറ്റത്തില്‍ പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെ അധികം സ്ഥലം അച്ചടിക്കാനായെടുക്കും എന്നൊരു കണക്കു് മുന്‍പു തന്നെയുണ്ടു്. 'കു'യു, 'കൂ'യും 'ക്ത'യുമൊക്കെ പിരിച്ചു നീളം വെപ്പിക്കലായിരുന്നല്ലോ പരിഷ്ക്കരണം. തനതു ലിപിയിലേക്കു് തിരിച്ചു പോകുമ്പോള്‍ സ്വാഭാവികമായും ഇത്രയും സ്ഥലം അച്ചടിയില്‍ ലാഭിക്കാന്‍ കഴിയും. ജിസ്റ്റില്‍ അടിച്ച ഒരു പുസ്തകം രചനയില്‍ അടിക്കുമ്പോള്‍ (കണ്‍വര്‍ട്ടു് ചെയ്യുമ്പോള്‍) ഇരുപതു ശതമാനം വരെ കുറവുവരാറുണ്ടു്. ഫോണ്ടിന്റെ സൈസില്‍ ഒരു ചെറുതാക്കലും വരുത്താതെയാണിതു്. നൂറു പേജ് അച്ചടിക്കുന്ന പുസ്തകം എണ്‍പതു പേജായി ചുരുങ്ങുക എന്നതു് പ്രസാധനവ്യവസായത്തെ സംബന്ധിച്ചു് അവഗണിക്കാന്‍ കഴിയാത്ത കണക്കാണു്. ഇതു് പത്തോ അഞ്ചോ ശതമാനം എന്നു പരിഗണിച്ചാല്‍ പോലും വലിയ നേട്ടമാണു്.

പത്രങ്ങളിലേക്കും ആഴ്ചപ്പതിപ്പുകളിലേക്കും വരുമ്പോള്‍ ഈ സ്പേസ്‌ലാഭം മറ്റൊരു രൂപം കൊള്ളുന്നു. തനതുലിപിയില്‍ സ്പേസ് കുറയുമെന്നുവച്ചു് പത്രങ്ങളും മാഗസീനുകളും പേജുകളുടെ എണ്ണം കുറയ്ക്കാന്‍ പോകുന്നില്ല. തനതു ലിപിയിലേക്കു് മാറുകയാണെങ്കില്‍ അഞ്ചു ശതമാനം സ്പേസ് ലാഭിക്കാമെന്നു വെക്കുക. പ്രധാന ദിനപ്പത്രത്തില്‍ എല്ലാ പേജുകളിലുമായി അത്രയും സ്പേസില്‍ ഇടാന്‍ കഴിയുന്ന ഒരു ദിവസത്തെ പരസ്യങ്ങള്‍ക്കു് എത്ര ലക്ഷങ്ങള്‍ വിലവരും? ഇവിടെയാണു് പുതിയ സാങ്കേതികയും പഴയ ലിപിയും പ്രസാധനവ്യവസായത്തെ ഭ്രമിപ്പിക്കാന്‍ പോകുന്നതു്.'

3.
'തനതുലിപി ഹരിതസാങ്കേതികയാണു് ' എന്നു ഫെബ്രുവരി 23, 2014 ലെ ലേഖനം Page 42ല്‍ ലേഖകന്‍ കെ എച്ച് ഹുസൈന്‍ പറയുന്നു 'പരിഷ്ക്കരിച്ച ലിപിയിലേക്കു മാറുമ്പോള്‍ അഞ്ചുമുതല്‍ ഏഴുവരെ ശതമാനം സ്പേസ് കൂടുതലെടുക്കും എന്നു്എഴുപതുകളില്‍ തന്നെ എന്‍ വി കൃഷ്ണവാരിയരും ഡോ പരമേശ്വരനും കണ്ടെത്തിയിരുന്നു. സാമാന്യ യുക്തികൊണ്ടു് എത്തിച്ചേരാവുന്ന ഈ നിഗമനമാണതു്. സ്വരചിഹ്നങ്ങള്‍ വ്യഞ്ജനങ്ങളില്‍ നിന്നു വേര്‍പെടുത്തി കൂട്ടക്ഷങ്ങളെല്ലാം ചന്ദ്രക്കലയിട്ടു പിരിക്കുമ്പോള്‍ പുതിയ ലിപിയില്‍ കൂടുതല്‍ സ്ഥലം ആവശ്യമായി വരുകയേയുള്ളു. പഴയ ലിപിയിലേക്കു്അച്ചടി തിരിച്ചു പോകുമ്പോള്‍ കണക്കൊന്നു് തിരിച്ചിട്ടാല്‍ മതി. അഞ്ചോ ആറോ ശതമാനം സ്പേസ് അച്ചടിയില്‍ കുറയും. അതിനൊരു കാരണവും അദ്ദേഹം കണ്ടെത്തുന്നു. മലയാളത്തിലെ ലംബമായി വരുന്ന കൂട്ടക്ഷരങ്ങള്‍ സ്ഥലലാഭം തനതുലിപിയില്‍ ലഭിക്കുന്നു എന്നതാണു് ഇതുവരെയുള്ള അനുഭവം. ഫോണ്ടിന്റെ വലുപ്പത്തില്‍ കുറവു വരുത്താതെയാണു് ഇതു് നേടിയെടുക്കുന്നതു്.'

ഇനി താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കി നിങ്ങള്‍ തന്നെ തീരുമാനിക്കൂ ഇതില്‍ ഏതാണു് ശരിയെന്നു്

ഒരേ ഫോണ്ട് സൈസ് 18ല്‍ അഞ്ജലി പഴയ ലിപിയും അഞ്ജലി പുതിയ ലിപിയും ആണു് റ്റൈപ്പടിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതു്. (വലിപ്പം തുല്യമാണെന്നു വിശ്വസിക്കുന്നു)
Paint.net ല്‍ ടെക്‍സ്റ്റു് ഇന്‍പുട്ടു് വഴിയാണു് അക്ഷരങ്ങല്‍ ചേര്‍ത്തിരിക്കുന്നതു്.


രണ്ടു ലിപികളും തമ്മിലുള്ള നീളവ്യത്യാസം വ്യക്തമാണു്.

ഇനി നമുക്കു് അടുത്തടുത്തായി കിടക്കുന്നു 'റ്റുകി' പ്രത്യേകം എടുക്കാം. റ്റു ന്റെ താഴെ മുതല്‍ കി യുടെ മുകളില്‍ വരെയുള്ളതു പൊക്കമായും റ്റു ന്റെ ഇടതു അറ്റം മുതല്‍ കിയുടെ വലതേ അറ്റം വരെ നീളമായും എടുക്കാം.

പഴയ ലിപിയില്‍ മൊത്തം നീളം 314 pixels ഉം, പൊക്കം 259 pixels ഉം. രണ്ടും കൂടി ഗുണിച്ചാല്‍ വിസ്തീര്‍ണ്ണം 81326 pixels.


പുതിയ ലിപിയില്‍ മൊത്തം നീളം 368 pixels ഉം, പൊക്കം 224 pixels ഉം, രണ്ടും കൂടി ഗുണിച്ചാല്‍ വിസ്തീര്‍ണ്ണം 82432 pixels.


ചിത്രങ്ങള്‍ തയ്യാറാക്കുമ്പോള്‍ അവ റീസൈസ് ചെയ്തു ഇവിടെ തരികിട കാണിച്ചിട്ടുണ്ടെന്നു ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ഇതു് സ്വയം ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണു്.

വേണമെങ്കില്‍ ലേഖകന്‍ പറഞ്ഞ വാക്കു് തൃശ്ശൂരില്‍ തന്നെ നോക്കാവുന്നതാണു്.



പഴയ ലിപി - 348x122=42456 pixels
പുതിയ ലിപി - 407x111=45177 pixels
വ്യത്യാസം = 2721 pixels (പഴയ ലിപിക്കു് സ്ഥലക്കുറവു്)

പക്ഷെ കുറച്ചു അക്ഷരങ്ങള്‍ മാത്രം വിശകലനം ചെയ്തിട്ടു കാര്യമില്ല. കാരണം ലിപികള്‍ തമ്മിലുള്ള പൊക്കവ്യത്യാസം 59 pixels എന്നു മുകളിലെ ചിത്രത്തിലേതു് വരിയെ മൊത്തം ബാധിക്കും എന്നതിനാല്‍ നമുക്കു് ഒരു വരി മുഴുവന്‍ എടുത്തു നോക്കാം.‌



പഴയ ലിപി 516x38=19608 pixels
പുതിയ ലിപി 559x34=19006 pixels
ഇവിടെ വലിപ്പവ്യത്യാസം  602 pixels നേരെ വിപരീതമായി. (പുതിയ ലിപിക്കു് സ്ഥലക്കുറവു്)

ഇനി വരികള്‍ തമ്മിലുള്ള അകലം പരിശോധിക്കാം


വരികള്‍ തമ്മിലുള്ള അകലം പഴയ ലിപിയില്‍ കുറവായാണു് കാണുന്നതു്. അക്ഷങ്ങള്‍ തമ്മിലുള്ള പൊക്കവ്യത്യാസം വരികള്‍ തമ്മിലുള്ള അകലത്തില്‍ കണക്കു തീര്‍ത്തിരിക്കുന്നു.

പഴയ ലിപി 205x199=40795 pixels
പുതിയ ലിപി 227x203=46081 pixels
വ്യത്യാസം 5286 pixels (പഴയ ലിപിക്കു് സ്ഥലക്കുറവു്)

ഇനി വരികളുടെ മദ്ധ്യം തമ്മിലുള്ള അകലം സമം ആക്കി നോക്കാം


പഴയ ലിപി 205x205=42025 pixels
പുതിയ ലിപി 227x202=45854 pixels
വ്യത്യാസം 3827 pixels (പഴയ ലിപിക്കു് സ്ഥലക്കുറവു്)

ഇനി വരികളുടെ വക്കുകള്‍ തമ്മിലുള്ള അകലം സമം ആക്കി നോക്കാം


പഴയ ലിപി  206x223=45938 pixels
പുതിയ ലിപി 227x202=45854 pixels
വ്യത്യാസം 83 pixels (പുതിയ ലിപിക്കു് സ്ഥലക്കുറവു്)

ഒരേ വലുപ്പത്തിലുള്ള പഴയ ലിപിയും പുതിയ ലിപിയും തമ്മില്‍ താരതമ്യപ്പെടുത്തിയതില്‍ ശ്രദ്ധയില്‍ പെട്ടതു്.

ഉകാരം ചേര്‍ന്ന പഴയ ലിപിയിലെ കൂട്ടക്ഷരങ്ങള്‍ക്കു് പൊക്കക്കൂടുതലും നീളക്കുറവും വിസ്തീര്‍ണ്ണക്കുറവും. ഉകാരം ചേര്‍ന്ന പുതിയ ലിപിയിലെ കൂട്ടക്ഷരങ്ങള്‍ക്കു് പൊക്കക്കുറവും നീളക്കൂടുതലും വിസ്തീര്‍ണ്ണക്കൂടുതലും. പഴയ ലിപിയിലെ ഒറ്റവരിക്കു് വിസ്തീര്‍ണ്ണക്കൂടുതല്‍. പുതിയ ലിപിയിലെ ഒറ്റവരിക്കു് വിസ്തീര്‍ണ്ണക്കുറവു്. വരികളുടെ മദ്ധ്യഭാഗം തമ്മില്‍ സമദൂരത്തിലായാല്‍ പഴയ ലിപിയിലെ പാരഗ്രാഫിനു സ്ഥലം കുറച്ചു മതി. വരികള്‍ക്കിടയിലെ വിടവു് സമദൂരത്തിലായാല്‍ പഴയ ലിപിയിലെ പാരഗ്രാഫിനു സ്ഥലം കൂടുതല്‍  വേണം.

പ്രശ്നം ഇവിടെ തീരുന്നില്ല.

ലിപികള്‍ ഏതുപയോഗിച്ചാലും അതു് വ്യക്തമായി വായിക്കുവാന്‍ സാധിക്കണം. പഴയ ലിപിയിലെ ഉകാരവും ഊകാരവും ചില അക്ഷരങ്ങളില്‍ വ്യക്തമായി കാണുവാന്‍ സാധിക്കാതെ വരുന്നതിനാല്‍ പഴയ ലിപി ഉപയോഗിക്കുമ്പോള്‍ അതിന്റെ ഫോണ്ടിന്റെ വലുപ്പം പുതിയ ലിപിയെ അപേക്ഷിച്ചു് വലുതായിരിക്കണം. അങ്ങനെ വരുമ്പോള്‍ സ്വരങ്ങള്‍ വ്യഞ്ജനത്തോടു് ചേര്‍ത്തെഴുതുമ്പോള്‍ കിട്ടുന്ന സ്ഥലലാഭം പഴയലിപിയുടെ കൂടിയ വലുപ്പത്തില്‍ കുറയുകയോ ഇല്ലാതാവുകയോ ചെയ്യും. വലുപ്പം പിന്നെയും കൂടിയാല്‍ പഴയ ലിപി അച്ചടിക്കാന്‍ കൂടുതല്‍ സ്ഥലം വേണ്ടിവന്നേക്കാം.


ചുരുക്കിപ്പറഞ്ഞാല്‍ മൂന്നു് ലേഖകരും പൂര്‍ണ്ണമായ സത്യം പറഞ്ഞിട്ടില്ല എന്നുവേണം കരുതാന്‍.

കാര്യമാത്രപസക്തമായ അഭിപ്രായങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു.

.

Friday 21 February 2014

തനതുലിപി ഹരിതസാങ്കേതികതയാണു്

.
ലിപിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഓരോന്നിനും അക്കമിട്ടുള്ള മറുപടിയാണു് ഈ പ്രതികരണത്തില്‍.

പക്ഷെ

1. //ഈ ഫോണ്ടുകളിലൂടെ തനത് അക്ഷരങ്ങളിലാണു് ഇന്ന് വിദ്യാര്‍ത്ഥികളും എഴുത്തുകാരുമൊക്കെ ഓണ്‍ലൈന്‍ പത്രങ്ങളും മാസികകളും ബ്ലോഗുകളും മലയാളം വിക്കിയുമൊക്കെ വായിക്കുന്നതു്// എന്ന നിഗമനത്തില്‍ എത്താനുള്ള അടിസ്ഥാനം എന്താണെന്നു ലേഖകന്‍ വ്യക്തമാക്കിയിട്ടില്ല. താഴെ കൊടുത്തിരിക്കുന്ന പടം നോക്കൂ. ബ്രൗസറിലെ ഡിഫാള്‍ട്ടു് ഫോണ്ടു് മാറ്റിയാല്‍ അവനവനു് ഇഷ്ടമുള്ള ലിപിയില്‍ ഇന്റര്‍നെറ്റു് താളുകള്‍ വായിക്കുവാന്‍ സാധിക്കും എന്നു കാണാം.


 2. //കേരള ഗസറ്റിന്റെ ഇരുപതു ലക്ഷത്തിലേറെ പേജുകളും സര്‍ക്കാര്‍ ഉത്തരവുകളുമാണ് തനതു ലിപിയില്‍ ഇന്ന് അന്വേഷണവിധേയമാകുന്നതു്// എന്നു പറയുമ്പോള്‍ ഉദ്ദേശിച്ചതു് യൂണിക്കോഡ് കോഡ് എന്നായിരിക്കാം. പക്ഷെ യൂണിക്കോഡെന്നു പറയുന്നതും ഫോണ്ടു് എന്നു പറയുന്നതും രണ്ടും രണ്ടാണെന്ന തിരിച്ചറിവിന്റെ ലക്ഷണം ഇവിടെ സ്പഷ്ടമല്ല. ഇലക്ട്രോണിക്കു് ഡേറ്റ സൂക്ഷിക്കപ്പെടുന്നതു് ഫോണ്ടായിട്ടല്ല മറിച്ചു് യൂണിക്കോഡ് ആയിട്ടാണെന്നും സര്‍ച്ചു് ചെയ്യപ്പെടുന്നതു് ലിപി അല്ല മറിച്ചു് കോഡ് ആണെന്നും ഉള്ള കാര്യം ലേഖകന്‍ വ്യക്തമാക്കുന്നില്ല.

3. //രണ്ടാമത്തെ ഭാഗത്തെത്തിയപ്പോള്‍ (മലയാളം ഉള്ള ഭാഗത്തു്) ഇരുപതിനായിരത്തിലേറെ മലയാള പദങ്ങള്‍ സോര്‍ട്ടു് ചെയ്യാന്‍ ഐ എസ് എം ജിസ്റ്റിലുള്ള പേജ്മേക്കറിനോ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനോ കഴിയാതെ വന്നു. ഓരോ വരികളുമെടുത്തു് വെട്ടി മാറ്റി മാനുവല്‍ ആയി സോര്‍ട്ടു് ചെയ്യാന്‍ മാസങ്ങളെടുക്കും.// മലയാളം സോര്‍ട്ടു് ചെയ്യാന്‍ പറ്റാതെ വന്നതിനു കാരണം അവ ASCII ലെ മലയാളം ആയിരുന്നു എന്നതിനാലാണെന്നു മനസ്സിലാക്കാം.

4. // ടെക്‍സ്റ്റ് മൊത്തം യൂണിക്കോഡിലേക്കു് മാറ്റി ലിനക്സില്‍ സോര്‍ട്ടു ചെയ്യുക എന്നൊരു മാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളു. ഋഷികേശ് അത് ഏറ്റെടുത്ത് ഏതാനം മണിക്കൂറുകള്‍ക്കുള്ളില്‍ തനതുലിപിയിയില്‍ അകാരാദിക്രമത്തില്‍ അടുക്കി. അപ്പോഴാണു് മറ്റൊരു പ്രശ്നം. പഴയ ലിപിയില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടു് പ്രസിദ്ധീകരിക്കില്ല. സോര്‍ട്ടു ചെയ്ത പദാവലി മുഴുവന്‍ ഇപ്പോള്‍ പുതിയ ലിപിയിലേക്കു് മാറ്റി അവര്‍ പ്രൂഫു് വായിച്ചുകൊണ്ടിരിക്കുകയാണു്. // എന്നും പറയുന്നതു് പൂര്‍ണ്ണമായും ശരിയാണോ? ഡിജിറ്റല്‍ ഡേറ്റ അകാരാദിക്രമത്തില്‍ അടുക്കാന്‍ ഉപയോഗപ്പെടുത്തുന്നതു് അതിന്റെ കോഡല്ലേ? ഫോണ്ടാണോ? പുതിയ ലിപി ആയാലും പഴയ ലിപി ആയാലും അതു് യീണിക്കോഡിലായതിനാല്‍ അല്ലേ സോര്‍ട്ടു് ചെയ്യാന്‍ എളുപ്പമാകുന്നതു് ? അല്ലാതെ തനതു ലിപിയില്‍ ആയതുകൊണ്ടാണോ? കോഡ് ASCIIല്‍ ആണെങ്കില്‍ ഫോണ്ടു് തനതു് ലിപി ആയാലും പുതിയ ലിപി ആയാലും സോര്‍ട്ടു് ചെയ്യുവാന്‍ ബുദ്ധിമുട്ടുണ്ടാവുകയില്ലേ?


വാദിച്ചുജയിക്കാനുള്ള ആവേശത്തില്‍ ശാസ്ത്രം മറന്നുള്ള അഭിപ്രായപ്രകടനം ഉണ്ടായതു് ഭാഷയോടുള്ള അമിതമായ സ്നേഹം കൊണ്ടായിരിക്കാം.

താഴെ കൊടുത്തിരിക്കുന്നതു് ശരിയാണോ അല്ലയോ എന്നു വിദഗ്ദ്ധര്‍ പറയട്ടെ :

യൂണിക്കോഡു് എന്നതു് ഒരു എന്‍കോഡിംഗു് രീതിയാണു്.  പുതിയ ലിപിയോ പഴയലിപിയോ ആയിട്ടല്ല CPU യൂണിക്കോഡ് മലയാളത്തെ കാണുന്നതു്. ഉദാ: പഴയ ലിപിയോ പുതിയ ലിപിയോ ഏതുപയോഗിച്ചും കര്‍ക്കിടകം എന്നു റ്റൈപ്പു് ചെയ്തുകഴിഞ്ഞാല്‍ യൂണിക്കോഡു് അതിനെ ക + ര + ് + ക + ് + ക + ി + ട + ക + ം എന്നിങ്ങനെ പിരിച്ചതിനു ശേഷം ഓരോന്നിന്റെയും അക്ഷങ്ങളായിട്ടു് തിരിച്ചറിയുന്നതിനു പകരം അതാതിന്റെ കോഡ്‌നമ്പര്‍ ആയിട്ടാണു് വിശകലനം ചെയ്യുന്നതും ഹാര്‍ഡ്‌ഡിസ്കില്‍ ശേഖരിക്കുന്നതും. വിശകലനം കഴിഞ്ഞാല്‍ കോഡു് നമ്പര്‍ മോണിറ്ററില്‍ തെളിയിക്കുന്നതിനു പകരം അതാതിന്റെ അക്ഷരങ്ങള്‍ ആയി മോണിറ്ററില്‍ കാണിക്കും. അതു വായിക്കുവാന്‍ ഉപയോഗിക്കുന്നതു് പഴയ ലിപിയിലെ ഫോണ്ടാണോ പുതിയ ലിപിയിലെ ഫോണ്ടാണോ എന്നതാശ്രയിച്ചാണു് ഓരോ കോഡ്‍നമ്പറും ലിപിയുടെ രൂപം കൈക്കൊള്ളുന്നതു്. അതായതു് ഇന്‍പുട്ടു് ചെയ്ത ലിപി ഏതു തന്നെ ആയാലും ഔട്ട്പുട്ടു് ചെയ്യുന്ന രീതിക്കുപയോഗിക്കുന്ന ഫോണ്ടിനനുസരിച്ചു് ലിപിക്കു് രൂപഭേദമുണ്ടാകും.

മുകളില്‍ കൊടുത്തിരിക്കുന്ന അഭിപ്രായം തിരുത്തലിനു വിധേയമാക്കാവുതാണു്.

.

Monday 17 February 2014

തമിഴിന്റെ നഷ്ടവും മലയാളത്തിന്റെ നേട്ടവും

ലിപിയില്‍ അക്ഷരങ്ങള്‍ കുറക്കുന്നതു് കാലക്രമേണ വളരെ ദോഷം ചെയ്യും അന്നതു് മനസ്സിലാക്കണമെങ്കില്‍ മലയാളം ലിപിയും തമിഴ് ലിപിയും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കിയാല്‍ മതി.

തമിഴിലെ അക്ഷരമാലയും മലയാളത്തിലെ അക്ഷരമാലയും പരിശോധിച്ചാല്‍ തമിഴില്‍ അക്ഷരങ്ങള്‍ കുറവാണെന്നു കാണാം. ഇതു ലിപിയുടെ കാര്യത്തില്‍ ശരിയാണെങ്കിലും ഉച്ചാരണത്തില്‍ എല്ലാ അക്ഷരങ്ങളും അവര്‍ ഉച്ചരിച്ചിരുന്നു. നഩവു് എന്ന വാക്കിലെ രണ്ടാമത്തെ അക്ഷരമായ ഩ എന്നതിനു പകരം ന ആണു് മലയാളികള്‍ എഴുതുവാന്‍ ഉപയോഗിക്കുന്നതെങ്കിലും ഉച്ചരിക്കുമ്പോള്‍ ആദ്യത്തെ ന യും രണ്ടാമത്തെ ന യും രണ്ടു തരത്തിലാണു് ഉച്ചരിക്കുന്നതു് എന്നു പറഞ്ഞതു പോലെയാണു് തമിഴര്‍ അക്ഷരമാലയിലെ തമിഴക്ഷരം ഉപയോഗിച്ചു് വാക്കുകള്‍ ഉച്ചരിച്ചിരുന്നതു്.

തമിഴ് അക്ഷരമാല

അആഇഈഉഊഋൠഌൡഎഏഐഒഓഔഅംഅഃ - அஆஇஈஉஊஎஏஐஒஓஔஅ​ஃ
ചിഹ്നങ്ങള്‍ - ്ാിീുൂൃെേൈൊോൗംഃ - ்ாிீுூெேைொ ோ ை ஃ
കഖഗഘങ - கxxxங (x = ലിപി ഇല്ല)
ചഛജഝഞ - சxஜxஞ
ടഠഡഢണ - டxxxண
തഥദധന - தxxxந
ഺഩ - ഺந
പഫബഭമ - பxxxxம
യരലവ - யரலவ
ശഷസഹ - ஷஷஸஹ
ളറഴ - ளறழ
എന്നിങ്ങനെ എഴുതുമ്പോള്‍ തമിഴ് ലിപിയില്‍ ഖരം, അതിഖരം, മൃദു, ഘോഷം എന്നിവയ്ക്കെല്ലാം ഖരാക്ഷരം മാത്രം എഴുതുവാന്‍ ഉപയോഗിച്ചു് സന്ദര്‍ഭം അനുസരിച്ചു് അതു് ഖരമായോ, അതിഖരമായോ, മൃദുവായോ, ഘോഷമായോ ഉച്ചരിക്കുന്ന രീതിയാണു് പിന്‍തുടര്‍ന്നിരുന്നതു്. സ്വരങ്ങളില്‍ ൠഌൡ എന്നിവ തമിഴില്‍ ഇല്ല. ശഷ എന്നിവയക്കു് രണ്ടിനും കൂടി ஷ എന്ന ഒരക്ഷരമേ ലിപിയില്‍ ഉള്ളു.

തമിഴര്‍ അക്ഷരങ്ങളുടെ എണ്ണം കുറച്ചതു് പോലെ നമുക്കു് മലയാളത്തില്‍ എന്തിനാണു് ഇത്ര അക്ഷരം എന്നു ചിന്തിക്കുന്നവര്‍ നമ്മുടെ ഇടയിലും ഉണ്ടു്. മലയാളത്തിലെ അക്ഷരങ്ങള്‍ കുറക്കുന്നതു് കൊണ്ടു് എന്തെങ്കിലും നേട്ടും ഉണ്ടോ? അതുകൊണ്ടു് മലയാളം പഠിക്കുന്നതു് എളുപ്പമാകുമോ? വാസ്തവത്തില്‍ മലയാളികള്‍ കാലകൃമേണ ഉപേക്ഷിച്ചുകളഞ്ഞ ൠഌൡഩ എന്നിവയും റ്റ യുടെ ഇരട്ടിപ്പില്ലാത്ത വര്‍ത്സ്യഖരവും മലയാളത്തിലെ അക്കങ്ങളും വിഭിന്ന സംഖ്യകളും തിരിച്ചു് മലയാളത്തില്‍ കൊണ്ടുവരുന്നതല്ലേ മലയാളത്തെ കുറച്ചുകൂടി സമ്പന്നമാക്കാന്‍ നല്ലതു്?

സ്വയം അനുഭവിച്ചറിയുന്നതിനേക്കാള്‍ നല്ലതു് മറ്റുള്ളവരുടെ അനുഭവത്തില്‍ നിന്നും പാഠങ്ങള്‍ പഠിക്കുന്നതല്ലേ? തമിഴരുടെ അനുഭവത്തില്‍ അവരുടെ അക്ഷരമാലയിലില്ലാത്ത അക്ഷരങ്ങള്‍ അവര്‍ പണ്ടു് ഉച്ചരിച്ചിരുന്നുവെങ്കിലും കാലക്രമേണ വിദ്യാഭ്യാസമില്ലാത്തവര്‍ ഉച്ചാരണശുദ്ധി ഇല്ലാത്തവര്‍ ആവുകയും ലിപി മറന്നു പോവുകയും ചെയ്യുന്നു. മലയാളത്തിലെ വാക്കുകള്‍ കുറച്ചാല്‍ ഇതു തന്നെ മലയാളത്തിനും സംഭവിക്കാവുന്നതാണു്.

വിദേശഭാഷയും സ്വദേശഭാഷയും കൂടിക്കലരുമ്പോള്‍ ഒരു സങ്കരഭാഷ ഉണ്ടാവുക സ്വാഭാവികമാണെന്നു് പല രാജ്യങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും. സ്വദേശഭാഷയെ മാറ്റങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതു് ലിപിയാണു്. മലയാളത്തിലെ ലിപികള്‍ വ്യക്തവും ശക്തവും ആയതിനാല്‍ സംസാരരീതി വടക്കനോ തെക്കനോ കിഴക്കനോ പടിഞ്ഞാറനോ ഏതായാലും ലിപി അതിന്റേതായ രൂപത്തില്‍ തന്നെ തുടരും. ഉച്ചാരണത്തിനു് ഇംഗ്ലീഷില്‍ (phonetics) പ്രത്യേകലിപികള്‍ ഉപയോഗിച്ചു് കാണിക്കുന്നതു് പോലെ മലയാളത്തിനു് വിവിധ പ്രാദേശിക ഉച്ചാരണത്തിനു് പ്രത്യേക ലിപികള്‍ ഉപയോഗിക്കേണ്ടതില്ല.

രാജ്യം പിടിച്ചടക്കാനുള്ള ശ്രമത്തില്‍ പല തീവെപ്പും കൊള്ളയും പണ്ടു നടന്നിരുന്നതുകൊണ്ടും, സായിപ്പിന്റെ ഭരണകാലത്തു് പല രേഖകളും വിദേശമ്യൂസിയങ്ങളിലേക്കും സ്വകാര്യശേഖരങ്ങളിലേക്കും കപ്പല്‍ കയറിയതുകൊണ്ടും, നാട്ടുകാര്‍ രേഖകള്‍ സൂക്ഷിക്കുന്നതില്‍ തല്‍പ്പരര്‍ അല്ലാതിരുന്നതുകൊണ്ടും മലയാളത്തിലെ പ്രാചീനലിപിരൂപങ്ങളെപ്പറ്റിയുള്ള രേഖകള്‍ പലതും നമുക്കു് നഷ്ടമായി. എങ്കിലും പഴമക്കാര്‍ പറഞ്ഞുകേട്ടു് എഴുതിക്കാണിച്ച അറിവു് വച്ചു് നോക്കുമ്പോള്‍ പരമ്പരാഗത മലയാളം ലിപി കുറച്ചുകൂടി ധന്യയായിരുന്നു എന്നു വേണം കരുതാന്‍. ഫയല്‍ ഫണം എന്നിവയിലെ രണ്ടു തരം ഫകാരത്തിനും, നഩവു് എന്നതിലെ രണ്ടു തരം നകാരത്തിനും, ഇരട്ടിക്കാത്ത റ്റകാരത്തിനും, അക്കങ്ങള്‍ക്കും, ഭിന്നസംഖ്യകള്‍ക്കും പ്രത്യേകം ലിപി പണ്ടു് മലയാളത്തിനു് ഉണ്ടായിരുന്നു. നഩവു് എന്ന വാക്കിലെ വ്യഞ്ജനങ്ങള്‍ എഴുതുവാന്‍ ഒരേ ലിപി ഉപയോഗിച്ചു് നനവു് എന്നെഴുതി രണ്ടു തരത്തില്‍ വായിച്ചുച്ചരിക്കുന്ന രീതിയാണു് നമ്മള്‍ തുടര്‍ന്നുപോരുന്നതു്. തമിഴര്‍ക്കു സംഭവിച്ചതു് പോലെ അക്ഷരങ്ങള്‍ കുറക്കുന്നതിനു പകരം മലയാള അക്ഷരങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും ഭാഷയ്ക്കു് ഉത്തമം. ഒരു ശരാശരി മലയാളിക്കു് ഒന്നില്‍ കൂടുതല്‍ ഭാഷകള്‍ (മലയാളം, English, Manഗ്ലീഷ്, हिन्दि, தமிழ், അറബി) സ്വായത്തമാക്കാമെങ്കില്‍ ലിപിയില്‍ ഒന്നുരണ്ടക്ഷരം കൂടുന്നതു് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം ആയിരിക്കുമെന്നു പറയുന്നതില്‍ ന്യായം കാണുന്നില്ല.
.

Sunday 16 February 2014

സംവൃതോകാരം

കേരള പാണിനീയം - ഉമ്മറപ്പടി
കേരള പാണിനീയം
വിക്കിപീഡിയ
ചിന്ത - പി സോമനാഥന്‍, മലയാള വിഭാഗം, കലിക്കറ്റു് യുണിവേഴ്സിറ്റി
സിബു സി ജെ
ഉമേഷ്
സംവൃതോകാരവും ലിപി പരിഷ്കരണവും - ഉമേഷ്
വിശദീകരണം - ഉമേഷ്
ശരിയും തെറ്റും - ചര്‍ച്ച
നര്‍മ്മം - ഒളിയമ്പുകള്‍
ഒളിയമ്പുകള്‍ - മാരീചന്‍

ഒരു തീരുമാനവും ആകാതെ ചര്‍ച്ചകള്‍ അങ്ങനെ നീണ്ടു പോകുന്നു. കാര്‍ന്നോര്‍ ഇത്രയും കാലം എഴുതിപ്പോന്നിരുന്നതു് തെറ്റെന്നു് കുട്ടികള്‍. കുട്ടികള്‍ പഠിച്ചതു് തെറ്റെന്നും അതു് തിരുത്തണം എന്നു് കാര്‍ന്നോര്‍. ആരു് പറയുന്നതാണു് ശരി?

ഇന്റര്‍നെറ്റില്‍ നടക്കുന്ന ചര്‍ച്ചകള്‍ മലയാളം വിദ്വാന്മാര്‍ അറിയുന്നില്ല. അറിയുന്നവര്‍ക്കു് കംപ്യൂട്ടറും ഇന്റര്‍നെറ്റും മലയാളം ടൈപ്പടിയും ബാലികേറാമലയായി ഇപ്പോഴും നിലകൊള്ളുന്നതിനാല്‍ മറുപടി എഴുതുവാന്‍ സാധിക്കുന്നില്ല.

Wednesday 12 February 2014

എന്റെ മലയാളം

മലയാളമനോരമ, ഫെബ്രുവരി 12, 2014

ശ്രേഷ്ഠഭാഷാവര്‍ഷത്തില്‍ മലയാളമനോരമയുടെ പ്രവര്‍ത്തനം.

' സമാന മലയാള പദത്തിനായി മലയാള മനോരമ കണ്ടെത്തിയ 50 വാക്കുകളില്‍ ഓരോന്നിനും വായനക്കാര്‍ നല്‍കിയതു് നൂറുകണക്കിനു് നിര്‍ദ്ദേശങ്ങള്‍. അവയില്‍ സമാനപദങ്ങളാണു് അര്‍ത്ഥവും ആശയവും വ്യക്തമാകുന്നുവെന്നു പരിശോധനാസമിതി കണ്ടെത്തിയതു്. ഇവയ്ക്കൊപ്പം മറ്റു 15 വാക്കുകള്‍ക്കു് ഇപ്പോള്‍ പ്രചാരത്തിലുള്ള ചില വാക്കുകള്‍ കൃത്യമായി യോജിക്കുന്നവയാണെന്നും സമിതി കണ്ടെത്തി. പുതിയ വാക്കുകള്‍ നിര്‍ദ്ദേശിച്ചവരില്‍ നിന്നു നറുക്കെടുത്ത 15 വിജയികളുടെ പട്ടികയും ഇതോടൊപ്പം '

മലയാളമനോരമയും മറ്റു മാദ്ധ്യമങ്ങളും മനസ്സു വച്ചാല്‍ ഈ വാക്കുകള്‍ കൂടുതല്‍ പ്രചരിപ്പിക്കാന്‍ സാധിക്കും. മാദ്ധ്യമങ്ങള്‍ അതു് ചെയ്യും എന്നു നമുക്കു് പ്രത്യാശിക്കാം.


alzheimers - മറവിരോഗം
archive - പുരാശേഖരം
database - വിവരശേഖരം
dementia - ഓര്‍മ്മക്ഷയം
demonstration - മാതൃകാവതരണം
directory - യന്ത്രപ്പടി
dubbing - മൊഴിപ്പകര്‍ച്ച
episode - ലക്കം
flag march - ജാഗ്രതാജാഥ
generic medicine - മൂലൗഷധം
house boat - വഞ്ചിവീടു്
hump - വേഗത്തട
menu - ഇനിവിവരം
moral police - സദാചാരഗുണ്ട
peak load - പരമോപയോഗം
petroling - റോന്ത്
prospectus - വിവരപത്രിക
secretariate - ഭരണാലയം
social media - സമൂഹമാദ്ധ്യമം
stem cell - മൂലകോശം
ticket counter - ചീട്ടിടം
toilet - ശുചിമുറി
track record - കര്‍മ്മരേഖ
users fee - ഉപയോഗച്ചുങ്കം
vote on account - ചിലവനുമതി
warm up - മെയ്യൊരുക്കം
warrant - ആജ്ഞാപത്രം
warranty - ഉറപ്പുരേഖ
wig - പൊയ്‌മുടി

.

കേരളകൗമുദി പഴയലിപിയിലേക്കു് - ഭാഗികമായി

http://www.keralakaumudi.com/news/print/feb11/page1.pdf

പത്രാധിപര്‍ എഴുതുന്നു -

കേരളകൗമുദിയുടെ 103ാം വാര്‍ഷിക ദിനമാണു് ഇന്ന്. പത്രത്തിന് പ്രസരിപ്പിന്റെ പുതിയ ഒരു മുഖം നല്‍കാനുള്ള യത്നത്തിന് ഞങ്ങള്‍ ഇന്ന് തുടക്കം കുറിക്കുകയാണ്. ഉള്ളടക്കവും അവതരണവും ഭാഷയും മാത്രമല്ല ലിപി പോലും പരിഷ്കരിച്ചുകൊണ്ടാണ് ഈ ഉദ്യമം. ഉള്ളടക്കത്തിന് കൂടുതല്‍ വൈവിദ്ധ്യവും അവതരണത്തില്‍ കൂടുതല്‍ ആധുനികതയും വരമൊഴിയുടെ തൊങ്ങലുകള്‍ പരമാവധി ഒഴിവാക്കിയ ഭാഷയും മാന്യവായനക്കാര്‍ക്ക് ഇഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കിന്നത്. ശ്രേഷ്ഠഭാഷാപദവി ലഭിച്ച മലയാളത്തെ അതിന്റെ തനിമയിലേക്കു് ആനയിക്കാനുള്ള ശ്രമത്തിന്റെ ഫലമായാണ് ലിപിയിലെ പരിഷ്കാരം. അടുത്ത വര്‍ഷം സംസ്ഥാനത്തെ സ്കൂളുകള്‍ പഴയ ലിപി സമ്പ്രദായത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങവേ ഈ മാറ്റം പുതുതലമുറയ്ക്ക് വഴികാട്ടിയാകുമെന്ന് ഞങ്ങള്‍ കരുതുന്നു. മാന്യവായനക്കാരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വിലപ്പെട്ടതാണു്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.

-എഡിറ്റര്‍

കേരളകൗമുദി ദിനപ്പത്രത്തില്‍ തലക്കെട്ടുകള്‍ ഒഴികെ വാര്‍ത്തകളില്‍ അച്ചടിക്കാനായി പഴയ ലിപി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നുവെങ്കിലും അതും പൂര്‍ണ്ണമായി പഴയ ലിപി ആയെന്നു പറയാനാവില്ല.

൧. വടിയും കുനിപ്പും ഉപേക്ഷിച്ചു് ഉകാരവും ഊകാരവും റകാരവും വ്യഞ്ജനത്തോടു് ചേര്‍ത്തിട്ടുണ്ടു് എന്നതാണു് ശ്രദ്ധേയമായ മാറ്റം.
൨. കൂട്ടക്ഷരങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും മേല്‍കീഴായിയുള്ള കൂട്ടക്ഷരങ്ങള്‍ ഇപ്പോഴും ചന്ദ്രക്കല ഇട്ടു് വേര്‍തിരിച്ചാണു് അച്ചടിക്കുന്നതു്. ഉദാഃ ഴ്‌ച, ഫ്‌ള, ശ്‌ന, യ്‌തു ഇത്യാദി.
൩. സംവൃതോകാരം ഉപയോഗിക്കുന്നില്ല.
൪. രേഫം ഉപയോഗിച്ചുതുടങ്ങിയിട്ടില്ല.

Kerala Koumudi Daily - February 15, 2014 by Madhava Bhadran





Saturday 8 February 2014

പ്രത്യയയോഗവും പദയോഗവും

Prathyayogavum Padayogavum - Dr PK Tilak Feb 02, 2014 by Madhava Bhadran

ഭാഷയിലെ സന്ധി നിയമങ്ങള്‍ പരീക്ഷയ്ക്കു് വേണ്ടി മാത്രം പഠിക്കേണ്ടുന്ന ഒന്നല്ല. ഭാഷയുടെ മാനകീകരണവുമായി ബന്ധപ്പെട്ടു് ഗൗരവകരമായി പരിഗണിക്കേണ്ടുന്ന വിഷയമാണു്. സംസ്കൃതം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ നിന്നു് മലയാളം പദങ്ങള്‍ സ്വീകരിച്ചിട്ടുണ്ടു്. പ്രത്യയങ്ങളോടു ചേര്‍ന്നുള്ള പദങ്ങള്‍ പോലും നിരവധി കാണാം. ഓരോ ഭാഷയ്ക്കും അതിന്റെതായ സന്ധിരീതികള്‍ ഉണ്ടു്. കടമെടുത്ത പദങ്ങള്‍ അതു് പ്രകടിപ്പിക്കുകയും ചെയ്യും.

Wednesday 5 February 2014

മലയാളം ലിപി - ഉത്ഭവവും വികാസവും


.
...ജീവത്ഭാഷകളെല്ലാം പരിണാമത്തിനു വിധേയമാണു്. ആ മാറ്റം ലിപിഘടനയിലും വന്നുചേരും. അതുകൊണ്ടു് കാലം കഴിയുമ്പോള്‍ ലിപികള്‍ക്കു് ഇനിയും മാറ്റമുണ്ടാകാം. ആ മാറ്റമെല്ലാം നാം സ്വാഗതം ചെയ്യേണ്ടതാണു്.

എങ്കില്‍ പിന്നെ - ു ൂ ൃ മുതലായ പുതിയ ലിപി ചിഹ്നങ്ങള്‍ 1971ലെ സര്‍ക്കാര്‍ ഉത്തരവു് വഴി നിലവില്‍ വരുത്താമെങ്കില്‍ എന്തുകൊണ്ടു് പഴയ വര്‍ത്സ്യാക്ഷരങ്ങള്‍ (ചിത്രം കാണുക) കൂടി വീണ്ടും ഒരു സര്‍ക്കാര്‍ ഉത്തരവു് വഴി പ്രാബല്യത്തില്‍ വരുത്തിക്കൂട?
വിക്കിപീഡിയ
വിക്കി സംവാദം
മലയാളം ലിപി ഉത്ഭവവും വികാസവും
.

Saturday 1 February 2014

സന്ധിയും വര്‍ണ്ണവികാരവും

Sandhiyum Varnavikaravum - Dr PK Thilak - Jan 26, 2014 by Madhava Bhadran

.

സങ്കര ലിപി

പഴയ ലിപിയും പുതിയ ലിപിയും ഇടകലര്‍ത്തി ഉപയോഗിക്കുമ്പോഴും താന്‍ ചെയ്യുന്നതെന്താണെന്നു് എഴുതുന്നവര്‍ പോലും അറിയുന്നില്ല. ഈ പേജില്‍ അതിനുള്ള ഉദാഹരണങ്ങള്‍ ആണു് പോസ്റ്റ് ചെയ്യുന്നതു് കൂടുതല്‍ കിട്ടുന്ന മുറയ്ക്കു് പുതിയവ ചേര്‍ക്കുന്നതായിരിക്കും.

ആലപ്പുഴ പൂങ്കാവു് ലെവല്‍ ക്ലോസ്സില്‍ കണ്ടതു് - ഇന്ത്യന്‍ റെയില്‍വേ വക

കയ്യക്ഷരത്തില്‍ രണ്ടു തരം ഉകാരം - പഴതും പുതിയതും

പോസ്റ്റര്‍