Monday 17 February 2014

തമിഴിന്റെ നഷ്ടവും മലയാളത്തിന്റെ നേട്ടവും

ലിപിയില്‍ അക്ഷരങ്ങള്‍ കുറക്കുന്നതു് കാലക്രമേണ വളരെ ദോഷം ചെയ്യും അന്നതു് മനസ്സിലാക്കണമെങ്കില്‍ മലയാളം ലിപിയും തമിഴ് ലിപിയും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കിയാല്‍ മതി.

തമിഴിലെ അക്ഷരമാലയും മലയാളത്തിലെ അക്ഷരമാലയും പരിശോധിച്ചാല്‍ തമിഴില്‍ അക്ഷരങ്ങള്‍ കുറവാണെന്നു കാണാം. ഇതു ലിപിയുടെ കാര്യത്തില്‍ ശരിയാണെങ്കിലും ഉച്ചാരണത്തില്‍ എല്ലാ അക്ഷരങ്ങളും അവര്‍ ഉച്ചരിച്ചിരുന്നു. നഩവു് എന്ന വാക്കിലെ രണ്ടാമത്തെ അക്ഷരമായ ഩ എന്നതിനു പകരം ന ആണു് മലയാളികള്‍ എഴുതുവാന്‍ ഉപയോഗിക്കുന്നതെങ്കിലും ഉച്ചരിക്കുമ്പോള്‍ ആദ്യത്തെ ന യും രണ്ടാമത്തെ ന യും രണ്ടു തരത്തിലാണു് ഉച്ചരിക്കുന്നതു് എന്നു പറഞ്ഞതു പോലെയാണു് തമിഴര്‍ അക്ഷരമാലയിലെ തമിഴക്ഷരം ഉപയോഗിച്ചു് വാക്കുകള്‍ ഉച്ചരിച്ചിരുന്നതു്.

തമിഴ് അക്ഷരമാല

അആഇഈഉഊഋൠഌൡഎഏഐഒഓഔഅംഅഃ - அஆஇஈஉஊஎஏஐஒஓஔஅ​ஃ
ചിഹ്നങ്ങള്‍ - ്ാിീുൂൃെേൈൊോൗംഃ - ்ாிீுூெேைொ ோ ை ஃ
കഖഗഘങ - கxxxங (x = ലിപി ഇല്ല)
ചഛജഝഞ - சxஜxஞ
ടഠഡഢണ - டxxxண
തഥദധന - தxxxந
ഺഩ - ഺந
പഫബഭമ - பxxxxம
യരലവ - யரலவ
ശഷസഹ - ஷஷஸஹ
ളറഴ - ளறழ
എന്നിങ്ങനെ എഴുതുമ്പോള്‍ തമിഴ് ലിപിയില്‍ ഖരം, അതിഖരം, മൃദു, ഘോഷം എന്നിവയ്ക്കെല്ലാം ഖരാക്ഷരം മാത്രം എഴുതുവാന്‍ ഉപയോഗിച്ചു് സന്ദര്‍ഭം അനുസരിച്ചു് അതു് ഖരമായോ, അതിഖരമായോ, മൃദുവായോ, ഘോഷമായോ ഉച്ചരിക്കുന്ന രീതിയാണു് പിന്‍തുടര്‍ന്നിരുന്നതു്. സ്വരങ്ങളില്‍ ൠഌൡ എന്നിവ തമിഴില്‍ ഇല്ല. ശഷ എന്നിവയക്കു് രണ്ടിനും കൂടി ஷ എന്ന ഒരക്ഷരമേ ലിപിയില്‍ ഉള്ളു.

തമിഴര്‍ അക്ഷരങ്ങളുടെ എണ്ണം കുറച്ചതു് പോലെ നമുക്കു് മലയാളത്തില്‍ എന്തിനാണു് ഇത്ര അക്ഷരം എന്നു ചിന്തിക്കുന്നവര്‍ നമ്മുടെ ഇടയിലും ഉണ്ടു്. മലയാളത്തിലെ അക്ഷരങ്ങള്‍ കുറക്കുന്നതു് കൊണ്ടു് എന്തെങ്കിലും നേട്ടും ഉണ്ടോ? അതുകൊണ്ടു് മലയാളം പഠിക്കുന്നതു് എളുപ്പമാകുമോ? വാസ്തവത്തില്‍ മലയാളികള്‍ കാലകൃമേണ ഉപേക്ഷിച്ചുകളഞ്ഞ ൠഌൡഩ എന്നിവയും റ്റ യുടെ ഇരട്ടിപ്പില്ലാത്ത വര്‍ത്സ്യഖരവും മലയാളത്തിലെ അക്കങ്ങളും വിഭിന്ന സംഖ്യകളും തിരിച്ചു് മലയാളത്തില്‍ കൊണ്ടുവരുന്നതല്ലേ മലയാളത്തെ കുറച്ചുകൂടി സമ്പന്നമാക്കാന്‍ നല്ലതു്?

സ്വയം അനുഭവിച്ചറിയുന്നതിനേക്കാള്‍ നല്ലതു് മറ്റുള്ളവരുടെ അനുഭവത്തില്‍ നിന്നും പാഠങ്ങള്‍ പഠിക്കുന്നതല്ലേ? തമിഴരുടെ അനുഭവത്തില്‍ അവരുടെ അക്ഷരമാലയിലില്ലാത്ത അക്ഷരങ്ങള്‍ അവര്‍ പണ്ടു് ഉച്ചരിച്ചിരുന്നുവെങ്കിലും കാലക്രമേണ വിദ്യാഭ്യാസമില്ലാത്തവര്‍ ഉച്ചാരണശുദ്ധി ഇല്ലാത്തവര്‍ ആവുകയും ലിപി മറന്നു പോവുകയും ചെയ്യുന്നു. മലയാളത്തിലെ വാക്കുകള്‍ കുറച്ചാല്‍ ഇതു തന്നെ മലയാളത്തിനും സംഭവിക്കാവുന്നതാണു്.

വിദേശഭാഷയും സ്വദേശഭാഷയും കൂടിക്കലരുമ്പോള്‍ ഒരു സങ്കരഭാഷ ഉണ്ടാവുക സ്വാഭാവികമാണെന്നു് പല രാജ്യങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും. സ്വദേശഭാഷയെ മാറ്റങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതു് ലിപിയാണു്. മലയാളത്തിലെ ലിപികള്‍ വ്യക്തവും ശക്തവും ആയതിനാല്‍ സംസാരരീതി വടക്കനോ തെക്കനോ കിഴക്കനോ പടിഞ്ഞാറനോ ഏതായാലും ലിപി അതിന്റേതായ രൂപത്തില്‍ തന്നെ തുടരും. ഉച്ചാരണത്തിനു് ഇംഗ്ലീഷില്‍ (phonetics) പ്രത്യേകലിപികള്‍ ഉപയോഗിച്ചു് കാണിക്കുന്നതു് പോലെ മലയാളത്തിനു് വിവിധ പ്രാദേശിക ഉച്ചാരണത്തിനു് പ്രത്യേക ലിപികള്‍ ഉപയോഗിക്കേണ്ടതില്ല.

രാജ്യം പിടിച്ചടക്കാനുള്ള ശ്രമത്തില്‍ പല തീവെപ്പും കൊള്ളയും പണ്ടു നടന്നിരുന്നതുകൊണ്ടും, സായിപ്പിന്റെ ഭരണകാലത്തു് പല രേഖകളും വിദേശമ്യൂസിയങ്ങളിലേക്കും സ്വകാര്യശേഖരങ്ങളിലേക്കും കപ്പല്‍ കയറിയതുകൊണ്ടും, നാട്ടുകാര്‍ രേഖകള്‍ സൂക്ഷിക്കുന്നതില്‍ തല്‍പ്പരര്‍ അല്ലാതിരുന്നതുകൊണ്ടും മലയാളത്തിലെ പ്രാചീനലിപിരൂപങ്ങളെപ്പറ്റിയുള്ള രേഖകള്‍ പലതും നമുക്കു് നഷ്ടമായി. എങ്കിലും പഴമക്കാര്‍ പറഞ്ഞുകേട്ടു് എഴുതിക്കാണിച്ച അറിവു് വച്ചു് നോക്കുമ്പോള്‍ പരമ്പരാഗത മലയാളം ലിപി കുറച്ചുകൂടി ധന്യയായിരുന്നു എന്നു വേണം കരുതാന്‍. ഫയല്‍ ഫണം എന്നിവയിലെ രണ്ടു തരം ഫകാരത്തിനും, നഩവു് എന്നതിലെ രണ്ടു തരം നകാരത്തിനും, ഇരട്ടിക്കാത്ത റ്റകാരത്തിനും, അക്കങ്ങള്‍ക്കും, ഭിന്നസംഖ്യകള്‍ക്കും പ്രത്യേകം ലിപി പണ്ടു് മലയാളത്തിനു് ഉണ്ടായിരുന്നു. നഩവു് എന്ന വാക്കിലെ വ്യഞ്ജനങ്ങള്‍ എഴുതുവാന്‍ ഒരേ ലിപി ഉപയോഗിച്ചു് നനവു് എന്നെഴുതി രണ്ടു തരത്തില്‍ വായിച്ചുച്ചരിക്കുന്ന രീതിയാണു് നമ്മള്‍ തുടര്‍ന്നുപോരുന്നതു്. തമിഴര്‍ക്കു സംഭവിച്ചതു് പോലെ അക്ഷരങ്ങള്‍ കുറക്കുന്നതിനു പകരം മലയാള അക്ഷരങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും ഭാഷയ്ക്കു് ഉത്തമം. ഒരു ശരാശരി മലയാളിക്കു് ഒന്നില്‍ കൂടുതല്‍ ഭാഷകള്‍ (മലയാളം, English, Manഗ്ലീഷ്, हिन्दि, தமிழ், അറബി) സ്വായത്തമാക്കാമെങ്കില്‍ ലിപിയില്‍ ഒന്നുരണ്ടക്ഷരം കൂടുന്നതു് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം ആയിരിക്കുമെന്നു പറയുന്നതില്‍ ന്യായം കാണുന്നില്ല.
.

No comments:

Post a Comment