Sunday 23 February 2014

ലിപികള്‍ തമ്മിലുള്ള വലുപ്പച്ചെറുപ്പം

പഴയലിപിയുടെയും പുതിയലിപിയുടെയും അച്ചടിയിലെ വലിപ്പച്ചെറുപ്പം സംബന്ധിച്ചു് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പരസ്പരവിരുദ്ധമായി വന്ന ലേഖനങ്ങള്‍ ഒന്നു വിശകലനം ചെയ്യാനുള്ള ഒരു ശ്രമം ആണിവിടെ. ഞാന്‍ വിദഗ്ദ്ധന്‍ അല്ല എന്ന കാരണത്താല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇതിനോടൊപ്പം ചേര്‍ക്കുന്നു. വിധികര്‍ത്താക്കള്‍ നിങ്ങളാണു്. തെറ്റുണ്ടെങ്കില്‍ തിരുത്താം.

1.
'പരിഷ്കരിച്ചു് പരിഷ്കരിച്ചു് ഭാഷയെ കൊല്ലുന്നു' എന്നു ഡിസംബര്‍ 22, 2013 ലെ ലേഖനം, Page 47ല്‍ ലേഖകന്‍ റൂബിന്‍ ഡിക്രൂസ് പറയുന്നു - 'സ്ഥലം കൂടുതല്‍ എടുക്കുമെന്നതിനാല്‍ പത്ര-പുസ്തക പ്രസാധന സംവിധാനത്തിനു് പഴയ ലിപിയിലേക്കു് മടങ്ങിപ്പോകാനാവില്ല. പഴയ ലിപി ഫോണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ വരികള്‍ക്കു് ഇടയില്‍ വിടേണ്ട ഇടം വല്ലാതെ കൂടുന്നു. തൃശ്ശൂരില്‍ എന്നെഴുതുമ്പോള്‍ ഇരട്ട ശയുടെ താഴെ വരുന്ന ു അടയാളം മുതല്‍ രിയില്‍ വരുന്ന വള്ളിയുടെ തുഞ്ചംവരെയാണു് ഒരു അക്ഷരത്തിന്റെ പൊക്കത്തിനായി വിടേണ്ടുന്ന സ്ഥലം. ഒരു ഡെക്കു കൂടുതല്‍ എന്നു പറയാം. ട്ടു, ക്രു, മ്പ്യൂ, ഗ്രൂ, ബ്ദ, സ്ത എന്നിവ പോലുള്ളവയും സ്ഥലം കൂടുതലെടുക്കുന്നു. പിരിച്ചെഴുതുന്ന വ്യഞ്ജനങ്ങള്‍ കൂട്ടി എഴുതുമ്പോള്‍ ലാഭിക്കുന്ന സ്ഥലത്തേക്കാള്‍ കൂടുതലാണു് വരികള്‍ക്കിടയില്‍ നഷ്ടപ്പെടുന്ന സ്ഥലം. വ്യഞ്ജനത്തിന്റെ, പ്രത്യേകിച്ചും കൂട്ടക്ഷരത്തിന്റെ താഴെയും മറ്റും വരുന്ന സ്വരാടയാളങ്ങള്‍ വായിക്കുവാന്‍ പറ്റാത്ത വിധം ചെറുതുമായിരിക്കും. വരികള്‍ക്കിടയില്‍ കിടക്കുന്നതിന്റെ അഭംഗിയും ഉണ്ടാവും. പഴയ ലിപി കുറച്ചു സ്ഥലമേ എടുക്കൂ എന്ന പ്രചാരണം അസത്യമാണെന്നു് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുള്ളതാണു്.'

2.
'തനതു ലിപി തന്നെ വേണം. മാനകീകരണവും അനിവാര്യം' എന്നു ഡിസംബര്‍ 29, 2013 ലെ ലേഖനം Page 32 ല്‍ ലേഖകന്‍ മനോജ് കെ പുതിയവിള പറയുന്നു 'തനതുലിപിയില്‍ നിന്നു് വിഘടിത ലിപിയിലേക്കുള്ള മാറ്റത്തില്‍ പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെ അധികം സ്ഥലം അച്ചടിക്കാനായെടുക്കും എന്നൊരു കണക്കു് മുന്‍പു തന്നെയുണ്ടു്. 'കു'യു, 'കൂ'യും 'ക്ത'യുമൊക്കെ പിരിച്ചു നീളം വെപ്പിക്കലായിരുന്നല്ലോ പരിഷ്ക്കരണം. തനതു ലിപിയിലേക്കു് തിരിച്ചു പോകുമ്പോള്‍ സ്വാഭാവികമായും ഇത്രയും സ്ഥലം അച്ചടിയില്‍ ലാഭിക്കാന്‍ കഴിയും. ജിസ്റ്റില്‍ അടിച്ച ഒരു പുസ്തകം രചനയില്‍ അടിക്കുമ്പോള്‍ (കണ്‍വര്‍ട്ടു് ചെയ്യുമ്പോള്‍) ഇരുപതു ശതമാനം വരെ കുറവുവരാറുണ്ടു്. ഫോണ്ടിന്റെ സൈസില്‍ ഒരു ചെറുതാക്കലും വരുത്താതെയാണിതു്. നൂറു പേജ് അച്ചടിക്കുന്ന പുസ്തകം എണ്‍പതു പേജായി ചുരുങ്ങുക എന്നതു് പ്രസാധനവ്യവസായത്തെ സംബന്ധിച്ചു് അവഗണിക്കാന്‍ കഴിയാത്ത കണക്കാണു്. ഇതു് പത്തോ അഞ്ചോ ശതമാനം എന്നു പരിഗണിച്ചാല്‍ പോലും വലിയ നേട്ടമാണു്.

പത്രങ്ങളിലേക്കും ആഴ്ചപ്പതിപ്പുകളിലേക്കും വരുമ്പോള്‍ ഈ സ്പേസ്‌ലാഭം മറ്റൊരു രൂപം കൊള്ളുന്നു. തനതുലിപിയില്‍ സ്പേസ് കുറയുമെന്നുവച്ചു് പത്രങ്ങളും മാഗസീനുകളും പേജുകളുടെ എണ്ണം കുറയ്ക്കാന്‍ പോകുന്നില്ല. തനതു ലിപിയിലേക്കു് മാറുകയാണെങ്കില്‍ അഞ്ചു ശതമാനം സ്പേസ് ലാഭിക്കാമെന്നു വെക്കുക. പ്രധാന ദിനപ്പത്രത്തില്‍ എല്ലാ പേജുകളിലുമായി അത്രയും സ്പേസില്‍ ഇടാന്‍ കഴിയുന്ന ഒരു ദിവസത്തെ പരസ്യങ്ങള്‍ക്കു് എത്ര ലക്ഷങ്ങള്‍ വിലവരും? ഇവിടെയാണു് പുതിയ സാങ്കേതികയും പഴയ ലിപിയും പ്രസാധനവ്യവസായത്തെ ഭ്രമിപ്പിക്കാന്‍ പോകുന്നതു്.'

3.
'തനതുലിപി ഹരിതസാങ്കേതികയാണു് ' എന്നു ഫെബ്രുവരി 23, 2014 ലെ ലേഖനം Page 42ല്‍ ലേഖകന്‍ കെ എച്ച് ഹുസൈന്‍ പറയുന്നു 'പരിഷ്ക്കരിച്ച ലിപിയിലേക്കു മാറുമ്പോള്‍ അഞ്ചുമുതല്‍ ഏഴുവരെ ശതമാനം സ്പേസ് കൂടുതലെടുക്കും എന്നു്എഴുപതുകളില്‍ തന്നെ എന്‍ വി കൃഷ്ണവാരിയരും ഡോ പരമേശ്വരനും കണ്ടെത്തിയിരുന്നു. സാമാന്യ യുക്തികൊണ്ടു് എത്തിച്ചേരാവുന്ന ഈ നിഗമനമാണതു്. സ്വരചിഹ്നങ്ങള്‍ വ്യഞ്ജനങ്ങളില്‍ നിന്നു വേര്‍പെടുത്തി കൂട്ടക്ഷങ്ങളെല്ലാം ചന്ദ്രക്കലയിട്ടു പിരിക്കുമ്പോള്‍ പുതിയ ലിപിയില്‍ കൂടുതല്‍ സ്ഥലം ആവശ്യമായി വരുകയേയുള്ളു. പഴയ ലിപിയിലേക്കു്അച്ചടി തിരിച്ചു പോകുമ്പോള്‍ കണക്കൊന്നു് തിരിച്ചിട്ടാല്‍ മതി. അഞ്ചോ ആറോ ശതമാനം സ്പേസ് അച്ചടിയില്‍ കുറയും. അതിനൊരു കാരണവും അദ്ദേഹം കണ്ടെത്തുന്നു. മലയാളത്തിലെ ലംബമായി വരുന്ന കൂട്ടക്ഷരങ്ങള്‍ സ്ഥലലാഭം തനതുലിപിയില്‍ ലഭിക്കുന്നു എന്നതാണു് ഇതുവരെയുള്ള അനുഭവം. ഫോണ്ടിന്റെ വലുപ്പത്തില്‍ കുറവു വരുത്താതെയാണു് ഇതു് നേടിയെടുക്കുന്നതു്.'

ഇനി താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കി നിങ്ങള്‍ തന്നെ തീരുമാനിക്കൂ ഇതില്‍ ഏതാണു് ശരിയെന്നു്

ഒരേ ഫോണ്ട് സൈസ് 18ല്‍ അഞ്ജലി പഴയ ലിപിയും അഞ്ജലി പുതിയ ലിപിയും ആണു് റ്റൈപ്പടിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതു്. (വലിപ്പം തുല്യമാണെന്നു വിശ്വസിക്കുന്നു)
Paint.net ല്‍ ടെക്‍സ്റ്റു് ഇന്‍പുട്ടു് വഴിയാണു് അക്ഷരങ്ങല്‍ ചേര്‍ത്തിരിക്കുന്നതു്.


രണ്ടു ലിപികളും തമ്മിലുള്ള നീളവ്യത്യാസം വ്യക്തമാണു്.

ഇനി നമുക്കു് അടുത്തടുത്തായി കിടക്കുന്നു 'റ്റുകി' പ്രത്യേകം എടുക്കാം. റ്റു ന്റെ താഴെ മുതല്‍ കി യുടെ മുകളില്‍ വരെയുള്ളതു പൊക്കമായും റ്റു ന്റെ ഇടതു അറ്റം മുതല്‍ കിയുടെ വലതേ അറ്റം വരെ നീളമായും എടുക്കാം.

പഴയ ലിപിയില്‍ മൊത്തം നീളം 314 pixels ഉം, പൊക്കം 259 pixels ഉം. രണ്ടും കൂടി ഗുണിച്ചാല്‍ വിസ്തീര്‍ണ്ണം 81326 pixels.


പുതിയ ലിപിയില്‍ മൊത്തം നീളം 368 pixels ഉം, പൊക്കം 224 pixels ഉം, രണ്ടും കൂടി ഗുണിച്ചാല്‍ വിസ്തീര്‍ണ്ണം 82432 pixels.


ചിത്രങ്ങള്‍ തയ്യാറാക്കുമ്പോള്‍ അവ റീസൈസ് ചെയ്തു ഇവിടെ തരികിട കാണിച്ചിട്ടുണ്ടെന്നു ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ഇതു് സ്വയം ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണു്.

വേണമെങ്കില്‍ ലേഖകന്‍ പറഞ്ഞ വാക്കു് തൃശ്ശൂരില്‍ തന്നെ നോക്കാവുന്നതാണു്.



പഴയ ലിപി - 348x122=42456 pixels
പുതിയ ലിപി - 407x111=45177 pixels
വ്യത്യാസം = 2721 pixels (പഴയ ലിപിക്കു് സ്ഥലക്കുറവു്)

പക്ഷെ കുറച്ചു അക്ഷരങ്ങള്‍ മാത്രം വിശകലനം ചെയ്തിട്ടു കാര്യമില്ല. കാരണം ലിപികള്‍ തമ്മിലുള്ള പൊക്കവ്യത്യാസം 59 pixels എന്നു മുകളിലെ ചിത്രത്തിലേതു് വരിയെ മൊത്തം ബാധിക്കും എന്നതിനാല്‍ നമുക്കു് ഒരു വരി മുഴുവന്‍ എടുത്തു നോക്കാം.‌



പഴയ ലിപി 516x38=19608 pixels
പുതിയ ലിപി 559x34=19006 pixels
ഇവിടെ വലിപ്പവ്യത്യാസം  602 pixels നേരെ വിപരീതമായി. (പുതിയ ലിപിക്കു് സ്ഥലക്കുറവു്)

ഇനി വരികള്‍ തമ്മിലുള്ള അകലം പരിശോധിക്കാം


വരികള്‍ തമ്മിലുള്ള അകലം പഴയ ലിപിയില്‍ കുറവായാണു് കാണുന്നതു്. അക്ഷങ്ങള്‍ തമ്മിലുള്ള പൊക്കവ്യത്യാസം വരികള്‍ തമ്മിലുള്ള അകലത്തില്‍ കണക്കു തീര്‍ത്തിരിക്കുന്നു.

പഴയ ലിപി 205x199=40795 pixels
പുതിയ ലിപി 227x203=46081 pixels
വ്യത്യാസം 5286 pixels (പഴയ ലിപിക്കു് സ്ഥലക്കുറവു്)

ഇനി വരികളുടെ മദ്ധ്യം തമ്മിലുള്ള അകലം സമം ആക്കി നോക്കാം


പഴയ ലിപി 205x205=42025 pixels
പുതിയ ലിപി 227x202=45854 pixels
വ്യത്യാസം 3827 pixels (പഴയ ലിപിക്കു് സ്ഥലക്കുറവു്)

ഇനി വരികളുടെ വക്കുകള്‍ തമ്മിലുള്ള അകലം സമം ആക്കി നോക്കാം


പഴയ ലിപി  206x223=45938 pixels
പുതിയ ലിപി 227x202=45854 pixels
വ്യത്യാസം 83 pixels (പുതിയ ലിപിക്കു് സ്ഥലക്കുറവു്)

ഒരേ വലുപ്പത്തിലുള്ള പഴയ ലിപിയും പുതിയ ലിപിയും തമ്മില്‍ താരതമ്യപ്പെടുത്തിയതില്‍ ശ്രദ്ധയില്‍ പെട്ടതു്.

ഉകാരം ചേര്‍ന്ന പഴയ ലിപിയിലെ കൂട്ടക്ഷരങ്ങള്‍ക്കു് പൊക്കക്കൂടുതലും നീളക്കുറവും വിസ്തീര്‍ണ്ണക്കുറവും. ഉകാരം ചേര്‍ന്ന പുതിയ ലിപിയിലെ കൂട്ടക്ഷരങ്ങള്‍ക്കു് പൊക്കക്കുറവും നീളക്കൂടുതലും വിസ്തീര്‍ണ്ണക്കൂടുതലും. പഴയ ലിപിയിലെ ഒറ്റവരിക്കു് വിസ്തീര്‍ണ്ണക്കൂടുതല്‍. പുതിയ ലിപിയിലെ ഒറ്റവരിക്കു് വിസ്തീര്‍ണ്ണക്കുറവു്. വരികളുടെ മദ്ധ്യഭാഗം തമ്മില്‍ സമദൂരത്തിലായാല്‍ പഴയ ലിപിയിലെ പാരഗ്രാഫിനു സ്ഥലം കുറച്ചു മതി. വരികള്‍ക്കിടയിലെ വിടവു് സമദൂരത്തിലായാല്‍ പഴയ ലിപിയിലെ പാരഗ്രാഫിനു സ്ഥലം കൂടുതല്‍  വേണം.

പ്രശ്നം ഇവിടെ തീരുന്നില്ല.

ലിപികള്‍ ഏതുപയോഗിച്ചാലും അതു് വ്യക്തമായി വായിക്കുവാന്‍ സാധിക്കണം. പഴയ ലിപിയിലെ ഉകാരവും ഊകാരവും ചില അക്ഷരങ്ങളില്‍ വ്യക്തമായി കാണുവാന്‍ സാധിക്കാതെ വരുന്നതിനാല്‍ പഴയ ലിപി ഉപയോഗിക്കുമ്പോള്‍ അതിന്റെ ഫോണ്ടിന്റെ വലുപ്പം പുതിയ ലിപിയെ അപേക്ഷിച്ചു് വലുതായിരിക്കണം. അങ്ങനെ വരുമ്പോള്‍ സ്വരങ്ങള്‍ വ്യഞ്ജനത്തോടു് ചേര്‍ത്തെഴുതുമ്പോള്‍ കിട്ടുന്ന സ്ഥലലാഭം പഴയലിപിയുടെ കൂടിയ വലുപ്പത്തില്‍ കുറയുകയോ ഇല്ലാതാവുകയോ ചെയ്യും. വലുപ്പം പിന്നെയും കൂടിയാല്‍ പഴയ ലിപി അച്ചടിക്കാന്‍ കൂടുതല്‍ സ്ഥലം വേണ്ടിവന്നേക്കാം.


ചുരുക്കിപ്പറഞ്ഞാല്‍ മൂന്നു് ലേഖകരും പൂര്‍ണ്ണമായ സത്യം പറഞ്ഞിട്ടില്ല എന്നുവേണം കരുതാന്‍.

കാര്യമാത്രപസക്തമായ അഭിപ്രായങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു.

.

No comments:

Post a Comment