Wednesday 15 January 2014

പാഠപുസ്തകം 2015 - 2016, പഴയ ലിപിയില്‍?

വാര്‍ത്ത - Deepika.com - Dated 09 Jan, 2014

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ക്കൂളുകളിലെ മലയാള പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്കു് മാറ്റുന്നു. യൂണിക്കോഡ് അടക്കം പുത്തന്‍ സാങ്കേതിക വിദ്യയില്‍ ഏതു ഭാഷയും വഴങ്ങുമെന്നുള്ളതു കൊണ്ടാണു് പഴയലിപിയിലേക്കു് പാഠപുസ്തകങ്ങള്‍ തിരിച്ചു പോകുന്നതു്. പരിഷ്ക്കാരത്തിനു് അദ്ധ്യാപക സംഘട‌നകളുടെ സഹകരണം കൂടി ലഭിച്ചതോടെ അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ പഴയ ലിപിയില്‍ പാഠപുസ്തകങ്ങള്‍ പുറത്തിറക്കാനാണു് കരിക്കുലം കമ്മിറ്റിയുടെ തീരുമാനം.

70കളിലാണു് പുതിയ ലിപിയിലേക്കു് പാഠപുസ്തകങ്ങള്‍ മാറ്റിയതു്. അഞ്ചു്, ഏഴു് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്കു് മാറ്റുവാനായിരുന്നു തീരുമാനം. എന്നാല്‍ ഇടതു് അദ്ധ്യാപക സംഘടനകള്‍ എതിര്‍ത്തു രംഗത്തു വന്നതോടെ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ മുഴുവന്‍ ക്ലാസ്സുകളിലും പഴയ ലിപി ഒരു പോലെ നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെ സംഘടനകള്‍ അനുകൂലിക്കുകയും ചെയ്തു.

------------------------------------------------------------------------------------

വാര്‍ത്ത - Madhyamam - Dated 09 Jan, 2019

പരിഷ്കരിച്ച പുതിയ പാഠപുസ്തകങ്ങളിലെ രണ്ടാം ഭാഗത്തിന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തു് ഒന്നു് മുതല്‍ പ്ലസ് ടു വരെയുള്ള സ്കൂള്‍ പാഠപുസ്തകങ്ങള്‍ 2015 -16 അദ്ധ്യയനവര്‍ഷം മുതല്‍ പൂര്‍ണമായും പഴയ ലിപിയിലേക്ക് (യുനീകോഡ്) മാറ്റാന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം കമ്മിറ്റി യോഗം തീരുമാനിച്ചു. വിദഗ്ദ്ധരുമായി കൂടിയാലോചിച്ചായിരിക്കും നടപടികള്‍ തീരുമാനിക്കുക. നേരത്തേ അഞ്ച്, ഏഴ് ക്ളാസുകളിലെ മലയാളം പാഠപുസ്തകം 2014-15 അദ്ധ്യയനവര്‍ഷം മുതല്‍ പഴയ ലിപിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍, ഭാഗികമായ ലിപി പരിഷ്കരണം വിദ്യാര്‍ഥികളില്‍ ആശയക്കുഴപ്പത്തിനിടയാക്കുമെന്നും വിശദമായ പഠനത്തിനുശേഷം സമഗ്രപരിഷ്കരണം നടത്താനും പാഠപുസ്തക പരിശോധനക്കായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അടുത്ത അദ്ധ്യയനവര്‍ഷം രണ്ടു് പാഠപുസ്തകങ്ങളില്‍ ലിപി മാറ്റം വരുത്തുന്നത് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

വിദഗ്ദ്ധ സമിതിയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ വിഷയം പരിഗണിച്ചാണു് കോര്‍ കമ്മിറ്റി യോഗം 2015-16 വര്‍ഷത്തില്‍ ഒന്നിച്ചു് ലിപി പരിഷ്കരണം നടത്താന്‍ തീരുമാനിച്ചത്.

1971 മാര്‍ച്ച് 23നു് വിദ്യാഭ്യാസ വകുപ്പിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ രൂപത്തിലേക്കു് ലിപി മാറ്റിയതു്. ടൈപ്പ്റൈറ്റര്‍ യന്ത്രത്തിലെ സൗകര്യാര്‍ത്ഥം അന്നു് നടന്ന ലിപി പരിഷ്കരണത്തിനെതിരെ ഭാഷാ വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശമുന്നയിച്ചിരുന്നു.

അടുത്ത അദ്ധ്യയനവര്‍ഷം പരിഷ്കരണം നടക്കുന്ന ഒന്നു്, മൂന്നു്, അഞ്ചു്, ഏഴു്, പ്ലസ് വണ്‍ ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗത്തിനു് കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കി. പ്ലസ് വണ്‍ ക്ലാസുകളിലെ 37 പരിഷ്കരിച്ച പാഠപുസ്തകങ്ങളും ഇതില്‍ ഉള്‍പ്പെടും.

ടി.ടി.സിക്കു് പകരമായി വന്ന ഡി. എഡ് കോഴ്സിന്റെ ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ എല്ലാവര്‍ഷവും നവംബറിലും രണ്ടും നാലും സെമസ്റ്റര്‍ പരീക്ഷകള്‍ ഏപ്രിലിലും നടത്താനുമുള്ള നിര്‍ദേശം സബ്കമ്മിറ്റിയുടെ പരിഗണനയ്ക്കു് വിട്ടു. കോഴ്സ് കാലയളവില്‍ പരീക്ഷ വിജയിക്കാത്തവര്‍ക്കു് അതിനു് ശേഷം പരമാവധി മൂന്നു് വര്‍ഷം വരെ സമയം അനുവദിക്കാനും തീരുമാനിച്ചു.

വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറികളില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനത്തിനുള്ള യോഗ്യതകളില്‍ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പു് നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് എന്നിവ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

നിലവില്‍ കോളജുകളില്‍ നടപ്പാക്കുന്ന അഡീഷല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) പദ്ധതി ഹയര്‍സെക്കന്‍ഡറിയില്‍ നടപ്പാക്കുന്നതിനു് രൂപരേഖ സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ , വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായ ഉപസമിതിയെ നിയമിച്ചു.

-----------------------------------------------------------------------------

വാര്‍ത്ത - Janmabhoomi -

ലിപി പരിഷ്കരണം: സമിതി നിര്‍ദ്ദേശം തള്ളി

തിരുവനന്തപുരം: പരിഷ്കരിച്ച സ്കൂള്‍ പാഠപുസ്തകങ്ങളില്‍ അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ ലിപി പരിഷ്കരണം നടത്താനുള്ള തീരുമാനം റദ്ദാക്കാനുള്ള വിദഗ്ദ്ധസമിതിയുടെ നിര്‍ദേശം കരിക്കുലം കമ്മിറ്റി തള്ളി. പാഠപുസ്തക അച്ചടിയില്‍ ക്രിയേറ്റീവ്‌ കോമണ്‍സ്‌ സ്വതന്ത്ര ലൈസന്‍സ്‌, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, യൂണിക്കോഡ്‌, തനതുലിപി എന്നിവ നടപ്പാക്കുന്നതിനു തടസമായ വിദഗ്ദ്ധസമിതിയുടെ നിര്‍ദ്ദേശമാണു് കരിക്കുലം കമ്മിറ്റി തള്ളിയതു്‌. നേരത്തെ കരിക്കുലം കമ്മിറ്റിയെടുത്ത തീരുമാനം അട്ടിമറിച്ചതിനെതിരേ രൂക്ഷമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണു് അടുത്തവര്‍ഷം മുതല്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ പുസ്തക അച്ചടി ലിപി രൂപത്തിലാക്കാന്‍ തീരുമാനിച്ചതു്‌. കരിക്കുലം സ്റ്റിയറിങ്‌ കമ്മിറ്റി യോഗത്തിലാണു് ലിപി പരിഷ്കരണത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്ക്‌ മാറ്റാന്‍ തീരുമാനിച്ചതു്‌. ആദ്യഘട്ടമെന്ന നിലയില്‍ അഞ്ചു്, ഏഴു് ക്ലാസുകളിലെ മലയാള പാഠപുസ്തകങ്ങള്‍ ഈ രൂപത്തില്‍ പരിഷ്കരിക്കാനായിരുന്നു തീരുമാനം. പാഠപുസ്തകങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ അംഗീകാരത്തിനു് വിധേയമായി ഇതു് നടപ്പാക്കാനായിരുന്നു നിര്‍ദേശം.

---------------------------------------------------------------------------------

വാര്‍ത്ത - Mangalam.com - Story Dated: Friday, January 10, 2014 01:35

പാഠപുസ്തകങ്ങളില്‍ ലിപി പരിഷ്‌കരണം നടപ്പാക്കും

തിരുവനന്തപുരം: പരിഷ്ക്കരിച്ച സ്ക്കൂള്‍ പാഠപുസ്തകങ്ങളില്‍ അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ ലിപി പരിഷ്ക്കരണം നടത്താനുള്ള തീരുമാനം റദ്ദാക്കാനുള്ള വിദഗ്ദ്ധസമിതിയുടെ നിര്‍ദേശം കരിക്കുലം കമ്മിറ്റി തള്ളി.

പാഠപുസ്തക അച്ചടിയില്‍ ക്രിയേറ്റീവ്‌ കോമണ്‍സ്‌ സ്വതന്ത്ര ലൈസന്‍സ്‌, സ്വതന്ത്ര സോഫ്റ്റ്‌വേയര്‍‍, യൂണിക്കോഡ്‌, തനതുലിപി എന്നിവ നടപ്പാക്കുന്നതിനു തടസമായ വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശമാണു് തള്ളിയതു്‌. കരിക്കുലം കമ്മിറ്റി നേരത്തെയെടുത്ത തീരുമാനം അട്ടിമറിച്ചതിനെതിരേ രൂക്ഷമായ വിമര്‍ശമുയര്‍ന്ന സാഹചര്യത്തിലാണു് അടുത്തവര്‍ഷം മുതല്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ പുസ്തക അച്ചടി ലിപി രൂപത്തിലാക്കാന്‍ തീരുമാനിച്ചതു്‌. പഴയ ലിപിയില്‍ ഇക്കൊല്ലം അച്ചടി നടത്താനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടതു് മംഗളം നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

കരിക്കുലം സ്റ്റിയറിംഗ്‌ കമ്മിറ്റി യോഗത്തിലാണ്‌ ലിപി പരിഷ്ക്കരണത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്കു് മാറ്റാന്‍ തീരുമാനിച്ചതു്‌. ആദ്യഘട്ടത്തില്‍ അഞ്ചു്, ഏഴു് ക്ലാസുകളിലെ മലയാള പാഠപുസ്തകങ്ങള്‍ ഈ രൂപത്തില്‍ പരിഷ്ക്കരിക്കാനായിരുന്നു നവംബര്‍ 11നു് ചേര്‍ന്ന കരിക്കുലം സ്റ്റിയറിംഗ്‌ കമ്മിറ്റി യോഗം തീരുമാനിച്ചതു്‌. പാഠപുസ്തകങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ അംഗീകാരത്തോടെ നടപ്പാക്കാനായിരുന്നു ധാരണ. എന്നാല്‍, ദിവസങ്ങള്‍ക്ക്‌ മുമ്പു് ചേര്‍ന്ന വിദഗ്ദ്ധ സമിതി ലിപി പരിഷ്ക്കരണത്തെ എതിര്‍ത്തു. ഈ നിര്‍ദേശമാണ്‌ വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം കമ്മിറ്റി തള്ളിയതു്‌.

ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളില്‍ അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ പരിഷ്ക്കരിച്ച 37 പാഠപുസ്തകങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ കരിക്കുലം കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതില്‍ 12 പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതു് എന്‍.സി.ഇ.ആര്‍.ടിയാണു്‌. 1, 3, 5, 7 ക്ലാസുകളിലെ ഇംഗ്ലീഷ്‌ മീഡിയം പാഠപുസ്തങ്ങള്‍ക്കും കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കി. ഈ ക്ലാസുകളിലെ രണ്ടാംഭാഗം പുസ്തകത്തിനും യോഗം അംഗീകാരം നല്‍കി. ടീച്ചേഴ്സ്‌ എലിജിബിലിറ്റി ടെസ്റ്റ്‌ ക്ലാസുകള്‍ അടുത്തവര്‍ഷം മുതല്‍ ജൂണില്‍ത്തന്നെ ആരംഭിക്കാനും യോഗം തീരുമാനിച്ചു. നാലു സെമസ്റ്ററുകളിലായി നടക്കുന്ന കോഴ്സിന്റെ പരീക്ഷാ നടത്തിപ്പു് കാര്യക്ഷമമാക്കും.

--------------------------------------------------------------------

വാര്‍ത്ത - news.keralakaumudi.com - Posted on: Friday, 10 January 2014 

സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പഴയ ലിപി വീണ്ടും

തിരുവനന്തപുരം: ഒന്നു് മുതല്‍ പ്ലസ് ടു വരെയുള്ള സ്കൂള്‍ പാഠപുസ്തകങ്ങള്‍ 2015 - 16 അദ്ധ്യയന വര്‍ഷം മുതല്‍ പഴയ ലിപിയിലേക്കു് മാറ്റാന്‍ കരിക്കുലം കമ്മിറ്റി യോഗം തീരുമാനിച്ചു.

അഞ്ചു്, ഏഴു് ക്ലാസുകളിലെ മലയാളം പാഠപുസ്തകം അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പഴയ ലിപിയിലേക്കു് മാറ്റാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഭാഗികമായ ലിപി പരിഷ്കരണത്തില്‍ എതിര്‍പ്പു് വന്നതിനാലാണു് 2015 -16 മുതല്‍ മുഴുവന്‍ ക്ലാസുകളിലെയും മലയാളം മാദ്ധ്യമത്തിലുളള പുസ്തകങ്ങള്‍ പഴയ ലിപിയിലേക്കു് മാറ്റുന്നതു്.

അടുത്ത അദ്ധ്യയന വര്‍ഷം പരിഷ്ക്കരിക്കുന്ന ഒന്നു്, മൂന്നു്, അഞ്ചു്, ഏഴു്, പ്ലസ്‌വണ്‍  ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗത്തിനു് കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കി. പ്ലസ് വണ്‍ ക്ലാസുകളിലെ 37 പാഠപുസ്തകങ്ങളും ഇതില്‍പ്പെടും.

ടി. ടി. സിക്ക് പകരമുള്ള ഡി. എഡ് കോഴ്സിന്റെ ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ എല്ലാവര്‍ഷവും നവംബറിലും, രണ്ടും നാലും സെമസ്റ്റര്‍ പരീക്ഷകള്‍ ഏപ്രിലിലും നടത്താനുമുള്ള നിര്‍ദേശം സബ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. കോഴ്സ് കാലയളവില്‍ പരീക്ഷ വിജയിക്കാത്തവര്‍ക്ക് തുടര്‍ന്നു് മൂന്നു് വര്‍ഷം വരെ സമയം അനുവദിക്കും.

വൊക്കേഷല്‍ ഹയര്‍സെക്കന്‍ഡറി കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനത്തിനുള്ള യോഗ്യതകളില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് എന്നിവ കൂടി ഉള്‍പ്പെടുത്തും.

അഡിഷനല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം ഹയര്‍ സെക്കന്‍ഡറിയില്‍ നടപ്പാക്കുന്നതിനു് രൂപരേഖ സമര്‍പ്പിക്കാന്‍ ഉപസമിതിയെ നിയമിച്ചു. സൗഹൃദ, നിര്‍ഭയ, കൗമാര വിദ്യാഭ്യാസ പദ്ധതികള്‍ക്കായി ചട്ടക്കൂടു് തയ്യാറാക്കാനുള്ള സമിതിക്കും രൂപം നല്‍കി. യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദു റബ്ബ് അദ്ധ്യക്ഷത വഹിച്ചു.

-----------------------------------------------------

വാര്‍ത്ത - Deshabhimani.com - Posted on: 14-Nov-2013 12:41 AM

ലിപി തീരുമാനം പ്രായോഗിക ബുദ്ധിമുട്ടു് പരിഗണിക്കാതെ

തിരു: അഞ്ചു്, ഏഴു് ക്ലാസുകളിലെ മലയാളം പാഠപുസ്തകം അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ പഴയ ലിപിയിലാക്കാന്‍ കരിക്കുലം കമ്മിറ്റി തീരുമാനിച്ചു. ആദ്യപടിയായി ഉ, ഋ, റ എന്നീ അക്ഷരങ്ങള്‍ കൂട്ടക്ഷരമായി വരുന്ന അക്ഷരങ്ങളായിരിക്കും പഴയ ലിപിയില്‍ അച്ചടിക്കുക. അതേ സമയം, നിലവിലുള്ള ഉപയോഗത്തിലും നല്ലൊരു ശതമാനം അദ്ധ്യാപകര്‍ പഠിച്ചതും പുതിയ ലിപിയാണെന്നതിനാല്‍ പരിഷ്കാരത്തിനു് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണു്. ഈ ക്ലാസുകളിലെ മറ്റു് വിഷയങ്ങളും മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളും മറ്റ് സര്‍ക്കാര്‍ രേഖകളുമെല്ലാം പുതിയ ലിപിയില്‍ത്തന്നെ രണ്ടെണ്ണം മാത്രം പഴയ രീതിയില്‍ തുടരുന്നതിലെ സാങ്കേതിക പ്രശ്നങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടപ്പെട്ടു. പഠിപ്പിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടു് വ്യക്തമാക്കി കെ എസ്ടി എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഷാജഹാനാണു് സാങ്കേതികപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയതു്. ഒന്നു്, മൂന്നു്, അഞ്ചു്, ഏഴു് ക്ലാസുകളിലേക്കു് തയ്യാറാക്കിയ 45 പുസ്തകങ്ങളെ കുറിച്ചു് ഉയര്‍ന്ന പരാതികള്‍ പരിശോധിക്കുന്നതിനും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും അഞ്ചംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ തീരുമാനത്തിനനുസരിച്ചു് മാറ്റം വരുത്തിയശേഷം മാത്രമേ പുസ്തകങ്ങള്‍ അച്ചടിക്കൂ. അഞ്ചാം ക്ലാസിലെ സയന്‍സു്, സാമൂഹ്യശാസ്ത്രം എന്നീ പുസ്തകങ്ങള്‍ പ്രത്യേകം പരിശോധിക്കാനും യോഗം തീരുമാനിച്ചു. വിദ്യാര്‍ഥി കേന്ദ്രീകൃത രീതിയില്‍നിന്നു് മാറുകയും ക്ലാസ് മുറിയിലെ നാലു് ചുവരുകളില്‍ ഒതുങ്ങുകയും ചെയ്യുന്ന പഴയ രീതിയിലേക്കുള്ള തിരിച്ചുപോക്കിനെ കെഎസ്ടിഎ ഉള്‍പ്പെടെയുള്ള അധ്യാപക സംഘടനകളുടെ പ്രതിനിധികള്‍ ചോദ്യം ചെയ്തു. ഇതു് സംബന്ധിച്ചു് കെഎസ്ടിഎ പ്രത്യേക കുറിപ്പു് നല്‍കി. ഈ കുറിപ്പ് ചര്‍ച്ചചെയ്ത ശേഷം വിശദമായ പരിശോധന നടത്താന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിര്‍ദേശിച്ചു. കണ്ണൂര്‍ സര്‍വകലാശാല നടത്തുന്ന അഫ്സല്‍ ഉലമ പ്രിലിമിനറി ഹയര്‍ സെക്കന്‍ഡറിക്കു് തുല്യമായി അംഗീകരിക്കാനും യോഗം തീരുമാനിച്ചു. വിഎച്ച്എസ്സികളിലെ നോണ്‍വൊക്കേഷണല്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനു് വിദൂരപഠനം വഴിയുള്ള പി ജി കോഴ്സും മതിയെന്നു് യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എസ് ജയകുമാര്‍, ഡിപിഐ ബിജു പ്രഭാകര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

----------------------------------------------------------------

വാര്‍ത്ത - doolnews.comNovember 13th, 2013

പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്കു്

തിരുവനന്തപുരം: ശ്രേഷ്ഠ മലയാളത്തിന്റെ മഹിമ കുട്ടികളെ പരിചയപ്പെടുത്താനായി സ്കൂള്‍ പാഠപുസ്തകം പഴയ ലിപിയിലേക്കാക്കുന്നു. അഞ്ചാം ക്ലാസ് മുതലുള്ള പുസ്തകങ്ങളാണു് പഴയ ലിപിയിലെഴുതുന്നതു്.

1973 മുതല്‍ ടൈപ്പ് റൈറ്ററിന്റെ സൗകര്യത്തിന് വേണ്ടിയാണു് മലയാളത്തില്‍ പുതി ലിപി സ്വീകരിച്ചതു്. എന്നാല്‍ ഭാഷയുടെ ശക്തിയും സൗന്ദര്യവും പഴയ ലിപിയിലാണെന്ന തിരിച്ചറിവിലാണു് പഴയ ലിപിയിലേക്കു് തന്നെ മാറുന്നതു്.

ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കരിക്കുലം കമ്മിറ്റി യോഗം പാഠപുസ്തകങ്ങള്‍ക്കു് അംഗീകാരം നല്‍കും. ഭാഷ, സാമൂഹ്യശാസ്ത്ര പുസ്തകങ്ങളുടെ ഉള്ളടക്കത്തിലാണു് മാറ്റമുള്ളതു്. പാഠപുസ്തകത്തിന്റെ ആദ്യ ഭാഗത്തിന്റെ രചന പൂര്‍ത്തിയായിക്കഴിഞ്ഞു. പാഠപുസ്തക പരിഷ്കരണ കാലത്തെല്ലാം കേരളത്തില്‍ വിവാദമുയര്‍ന്ന സാഹചര്യത്തില്‍ തര്‍ക്കത്തിനുള്ള സാദ്ധ്യത പരമാവധി ഒഴിവാക്കാനുള്ള ശ്രമത്തിലാണു് എസ്.സി.ഇ.ആര്‍.ടി.

മൂന്നുവരെയുള്ള ക്ലാസുകളില്‍ രക്ഷിതാക്കള്‍ക്കു് കൈപുസ്തകം പുതുതായി ഏര്‍പ്പെടുത്തും. വ്യാകരണത്തിനു് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പഠനം മൂന്നാം തരം മുതല്‍ തുടങ്ങും.
വ്യാകരണ പഠനം ഭാഷയോടു് താല്‍പ്പര്യം കുറയ്ക്കുന്നുവെന്ന വിലയിരുത്തലില്‍ ഇടക്കാലത്തു് അവ ഒഴിവാക്കിയിരുന്നെങ്കിലും നിലവാരത്തെ ബാധിക്കുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണു് വീണ്ടും തിരിച്ചു് കൊണ്ടുവരുന്നതു്. ആരോഗ്യം, ഗതാഗത നിയമങ്ങള്‍, പരിസ്ഥിതി പഠനം എന്നീ വിഷയങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്ന പാഠ്യപദ്ധതിയാണിതു്. കഴിഞ്ഞ പ്രാവശ്യം ഏഴാം ക്ലാസ് സാമൂഹ്യ പാഠപുസ്തകം വിവാദമായതിനാല്‍ മതേതരത്വം, ജനാധിപത്യം, സ്വാതന്ത്ര്യ സമരം തുടങ്ങിയ കാര്യങ്ങള്‍ രണ്ടാം ഭാഗത്തിലാണു് ഉള്‍പ്പെടുത്തുന്നതു്. പാഠ്യപദ്ധതി പരിഷ്കാരം വിവാദമാകാതിരിക്കാനാണിതു്.

വാര്‍ത്ത - Mathrubhoomi.com - Posted on: 13 Nov 2013

പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്കു് തിരിച്ചുപോകുന്നു
അനീഷ് ജേക്കബ്‌

* രക്ഷിതാക്കള്‍ക്കും കൈപ്പുസ്തകം

തിരുവനന്തപുരം: ശ്രേഷ്ഠ മലയാളത്തിന്റെ തനിമ കുട്ടികളെ പരിചയപ്പെടുത്താനായി സ്കൂള്‍ പാഠപുസ്തകം പഴയ ലിപിയിലാക്കുന്നു. അഞ്ചാംക്ലാസ് മുതലുള്ള പാഠപുസ്തകങ്ങളാണു് പഴയ ലിപിയിലെഴുതുന്നതു്.

1973 മുതലാണു് സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പുതിയ ലിപി സ്വീകരിച്ചതു്. ടൈപ്പ്‌റൈറ്ററിന്റെ സൗകര്യത്തിനുവേണ്ടിയാണു് മലയാളത്തില്‍ അന്നു് ലിപി പരിഷ്കരണമുണ്ടായതു്. എന്നാല്‍ ഭാഷയുടെ സൗന്ദര്യവും ശക്തിയും പഴയ ലിപിയാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണു് അവയിലേക്ക് തിരിച്ചുപോകാന്‍ പ്രേരണയായതു്.

പാഠപുസ്തകങ്ങളുടെ ആദ്യഭാഗത്തിന്റെ രചന പൂര്‍ത്തിയായി. ബുധനാഴ്ച വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കരിക്കുലം കമ്മിറ്റി യോഗം പാഠപുസ്തകങ്ങള്‍ക്കു് അംഗീകാരം നല്‍കും. ഭാഷ, സാമൂഹ്യശാസ്ത്ര പുസ്തകങ്ങളുടെ ഉള്ളടക്കത്തിലാണു് കാര്യമായ മാറ്റം. ശാസ്ത്രപുസ്തകങ്ങള്‍ എന്‍.സി.ഇ.ആര്‍.ടിയുടെ മാതൃക തുടരുന്നു.

പാഠപുസ്തക പരിഷ്കാരം എക്കാലത്തും കേരളത്തില്‍ വിവാദമായിട്ടുള്ളതിനാല്‍ തര്‍ക്കത്തിനുള്ള സാധ്യത പരമാവധി ഒഴിവാക്കാനുള്ള ശ്രമത്തിലാണു് എസ്.സി.ഇ.ആര്‍.ടി. വിവിധ ഫോക്കസ് ഗ്രൂപ്പുകള്‍ രൂപവല്‍ക്കരിച്ചു് കരടു് പുസ്തകങ്ങള്‍ വിലയിരുത്തിവരുന്നു. 'പച്ച'യെന്ന വീരാന്‍കുട്ടിയുടെ കവിത ആദ്യ കരടില്‍ ഉണ്ടായിരുന്നു. കവിതയുടെ ഉള്ളടക്കം പരിസ്ഥിതിയായിരുന്നെങ്കിലും പച്ച ബ്ലൗസ് നിഷ്കര്‍ഷിച്ചതും മറ്റും വിവാദമായ പശ്ചാത്തലത്തില്‍ ഈ കവിത ഒഴിവാക്കാനാണു് രണ്ടാമതെടുത്ത തീരുമാനം.

മൂന്നുവരെയുള്ള ക്ലാസുകളില്‍ രക്ഷിതാക്കള്‍ക്കുള്ള കൈപ്പുസ്തകം പുതുതായി ഏര്‍പ്പെടുത്തും. നേരത്തെ അധ്യാപകര്‍ക്കു് നല്‍കിയിരുന്ന കൈപ്പുസ്തകത്തില്‍ ചേര്‍ത്തിരുന്ന അഭ്യാസം ഓരോ പാഠത്തിന്റെയും അവസാനം ചേര്‍ക്കും. പണ്ടുണ്ടായിരുന്ന ഈ രീതി കഴിഞ്ഞ പുസ്തക പരിഷ്കരണത്തില്‍ ഒഴിവാക്കിയതായിരുന്നു.

വ്യാകരണത്തിനു് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. മൂന്നാം ക്ലാസ് മുതല്‍ തന്നെ വ്യാകരണപഠനം ലഘുവായി തുടങ്ങും. നിലവിലുള്ള പാഠപുസ്തകത്തില്‍ ഉപമ, ഉത്പ്രേക്ഷ, രൂപകം എന്നിവ ഹൈസ്കൂളിലാണു് കാര്യമായി പഠിക്കുന്നതു്. വ്യാകരണം ഭാഷാപഠനത്തോടുള്ള താത്പര്യം കുറയ്ക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു് ഇടക്കാലത്തു് അവ ഒഴിവാക്കിയിരുന്നതു്. എന്നാല്‍ ഇതു നിലവാരത്തെ ബാധിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു് വ്യാകരണ പഠനം തിരിച്ചുവരുന്നതു്.

ശ്രീനാരായണ ദര്‍ശനങ്ങള്‍ പല ക്ലാസുകളിലായി വരുന്നുണ്ടു്. ശ്രീനാരായണന്‍ എന്ന ഒരു പാഠം തന്നെ മലയാള പുസ്തകത്തിലുണ്ടു്. കൂടാതെ സാമൂഹ്യപാഠത്തില്‍ നവോത്ഥാന നായകരുടെ കൂട്ടത്തിലും ശ്രീനാരായണഗുരുവിനെക്കുറിച്ചു് വിശദമായ പഠനമുണ്ടു്. ആരോഗ്യപരിരക്ഷ, ഗതാഗത നിയമങ്ങള്‍, പരിസ്ഥിതി പഠനം എന്നീ മേഖലകളില്‍ കൂടുതല്‍ പഠനങ്ങള്‍ പാഠ്യപദ്ധതി ലക്ഷ്യമിടുന്നു.

സംസ്കൃത പുസ്തകത്തില്‍ പുരാണേതിഹാസങ്ങള്‍ക്കപ്പുറം പരിസ്ഥിതിയും സാമൂഹ്യകാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്കൃത പുസ്തകങ്ങളില്‍ ഗീതയില്‍ നിന്നുള്ള ഉദ്ധരണികളും ചേര്‍ത്തിട്ടുണ്ടു്. ആഘോഷങ്ങള്‍ ഓണം, ക്രിസ്മസ്, റംസാന്‍ എന്നിവയിലൊതുക്കി.

പാഠപുസ്തകങ്ങളുടെ എണ്ണം കൂടി. ഒന്നു്, രണ്ടു് ക്ലാസുകളില്‍ മലയാളം, ഇ.വി.എസ്. എന്നിവയ്ക്കായി ഒരു പുസ്തകവും ഗണിതത്തിനു് ഒരു പുസ്തകവും ഉണ്ടു്. മറ്റു ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേകം പുസ്തകമാണു്. ശരാശരി 11 അധ്യായങ്ങളുള്ള പുസ്തകങ്ങളുടെ ആദ്യഭാഗമാണു് അടുത്തവര്‍ഷമാദ്യം ഇറങ്ങുക.

കഴിഞ്ഞപ്രാവശ്യം ഏഴാംക്ലാസ് സാമൂഹ്യപാഠപുസ്തകം വിവാദമായതിനാല്‍ ഇപ്രാവശ്യം മതേതരത്വം, ജനാധിപത്യം, സ്വാതന്ത്ര്യസമരം തുടങ്ങിയ കാര്യങ്ങള്‍ രണ്ടാംഭാഗത്തിലാണു് ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതു്. പാഠ്യപദ്ധതി പരിഷ്കാരം വിവാദത്തില്‍പ്പെടേണ്ടെന്നു കരുതിയാണിതു്. ദേശീയപ്രസ്ഥാനത്തില്‍ ഗാന്ധിജിയടക്കമുള്ള നേതാക്കള്‍ക്കു് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നും ഒറ്റപ്പെട്ട വിപ്ലവസമരങ്ങള്‍ക്കു് മുന്‍തൂക്കം ലഭിച്ചെന്നുമായിരുന്നു കഴിഞ്ഞപ്രാവശ്യത്തെ വിമര്‍ശം. 'മതമില്ലാത്ത ജീവന്‍' എന്ന പാഠഭാഗവും ഏറെ എതിര്‍പ്പുകള്‍ക്കു് വഴിതെളിച്ചിരുന്നു. 

Metro വാര്‍ത്ത
Sudinamonline.com


.
.

No comments:

Post a Comment