Wednesday 22 January 2014

കാലഹരണപ്പെട്ട സര്‍ക്കാര്‍ ഉത്തരവു് റദ്ദാക്കപ്പെടുമോ?

1971ല്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവു് വളരെ അധികം പഠനത്തിനു ശേഷം ഇറക്കിയതായിരുന്നുവെങ്കിലും അതില്‍ ഉപയോഗിച്ച പദങ്ങള്‍ പല രീതിയിലും വ്യാഖ്യാനം ചെയ്യാവുന്ന തരത്തിലായിരുന്നു.

'എഴുതുന്നതിനു് ഇപ്പോഴത്തെ സമ്പ്രദായം തന്നെ തുടര്‍ന്നുകൊണ്ടു് ടൈപ്പ്റൈറ്റിംഗിനും അച്ചടിയിലും പുതിയ സമ്പ്രദായം സ്വീകരിച്ചാല്‍ മതിയാകുമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടു്' എന്നു് വളരെ ഒഴുക്കന്‍ മട്ടില്‍ ഉത്തരവിന്റെ അവസാനം പറയുന്നുണ്ടെങ്കിലും അതിനു മുമ്പു് ഉത്തരവില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തികച്ചും വിപരീതമാണു്.


പടത്തില്‍ അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ അച്ചടിക്കുകയെന്നോ റ്റൈപ്പ് ചെയ്യുക എന്നോ അല്ല മറിച്ചു് "എഴുതുക" എന്നുള്ള പദം തന്നെയാണു് സ്വീകരിക്കുന്നതു്. കുട്ടികളെ പുതിയ ലിപി പഠിപ്പിച്ച അദ്ധ്യാപകരുടെ രക്ഷയ്ക്കായി എത്തുന്നതു് സര്‍ക്കാര്‍ ഉത്തരവിലെ ഈ പിഴവിലെ വിശകലനത്തിലാണു്.

സര്‍ക്കാര്‍ ഉത്തരവു് ശരിയായ രീതിയില്‍ വിശകലനം ചെയ്ത വിദ്യാലയങ്ങളില്‍ പഠിച്ച കുട്ടികള്‍ പഴയ ലിപിയില്‍ തന്നെ എഴുതി ശീലിച്ചുപോന്നു. വിഘടിതലിപിയില്‍ എഴുതി ശീലിച്ച കുട്ടികള്‍ പണ്ടച്ചടിച്ച പുസ്തകങ്ങളിലെ ലിപിയുടെ സ്വാധീനത്താല്‍ സ്വയം അറിയാതെ സങ്കരലിപിപ്രയോഗികളായി മാറി. സാഹചര്യത്തിനു് ഇരയായതു് ഇവരുടെ കുറ്റമാണെന്നു പറയാനും കഴിയില്ല. താന്‍ എഴുതിപ്പഠിച്ച സങ്കരലിപി പെട്ടെന്നൊരു ദിവസം മാറുന്നു എന്നു കേള്‍ക്കുമ്പോള്‍ പഴയ തലമുറ അനുഭവിച്ച അതേ മാനസിക വിഭ്രാന്തി ഇക്കൂട്ടരേയും ബാധിക്കുന്നതു് സ്വാഭാവികം തന്നെ. പക്ഷെ, പണ്ടത്തെ കുട്ടികള്‍ക്കു് പ്രതികരിക്കാന്‍ വേദി ഇല്ലാതിരുന്നിടത്തു് ഇന്നത്തെ കുട്ടികള്‍ക്കു് പ്രതികരിക്കാന്‍ ഇന്റര്‍നെറ്റില്‍ ധാരാളം വേദികള്‍ ഉണ്ടു്. അവര്‍ പ്രതികരിക്കുന്നുമുണ്ടു്. അതും വളരെ ശക്തിയുക്തം.

ഭാഷയുടെ വെല്ലുവിളികള്‍ക്കു് ഉപകരണം വഴങ്ങുമെങ്കില്‍ എന്തു കൊണ്ടു് അതു് പരമാവധി പ്രയോജനപ്പെടുത്തിക്കൂട?


അച്ചടിയും മലയാളം പഠനവും എളുപ്പമാക്കാന്‍ അച്ചടിഉപകരണങ്ങളുടെ സൗകര്യാര്‍ത്ഥവും കാലാകാലങ്ങളില്‍ ഉപേക്ഷിച്ച പല മലയാള അക്ഷരങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഏകീകൃത അക്ഷരശൈലി ശ്രേഷ്ടഭാഷയ്ക്കു് ആവശ്യമാണു്. അതിലേക്കുള്ള ചര്‍ച്ചകള്‍ ഒറ്റക്കും ചെറിയ ചര്‍ച്ചാ സമൂഹമായും നടത്തിയിട്ടു് കാര്യമില്ല. കംപ്യൂട്ടറിലെ അനന്തസാദ്ധ്യതകളെപ്പറ്റി മലയാള പണ്ഡിതരും മലയാളത്തിലെ നിയമങ്ങളെപ്പറ്റി ഫോണ്ടു നിര്‍മ്മാതാക്കളും അറിഞ്ഞിരിക്കേണ്ടതു് അത്യാവശ്യമാണു്. ഫോണ്ടു നിര്‍മ്മാതാക്കളും മലയാളം പണ്ഡിതരും പരസ്പരപൂരകമായി അവരവര്‍ക്കു് അറിയാവുന്ന വിജ്ഞാനം പരസ്പരം കൈമാറി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഏകീകൃത അഭിപ്രായം സ്വരൂപിച്ചു അദ്ധ്യാപകസംഘടനകളും അച്ചടിമാദ്ധ്യമങ്ങളുമായി കൂടിയാലോചിച്ചു് പ്രായോഗിക രീതിയില്‍ ഒരു ഏകീകൃത അച്ചടിലിപി സ്വീകരിക്കേണ്ടിയിരിക്കുന്നു.

അനാവശ്യ തര്‍ക്കങ്ങള്‍

1971 നു മുന്‍പു് പഴയ ലിപിയില്‍ പഠിച്ചവര്‍ക്കു് പുതിയ ലിപി തികച്ചും പുതിയ ഒരനുഭവം ആയിരുന്നെങ്കിലും രണ്ടു തരം ലിപികളും വായിച്ചു ശീലിച്ച പുതിയ തലമുറയ്ക്കു് പഴയ ലിപിയിലേക്കുള്ള മാറ്റം അത്ര ബുദ്ധിമുട്ടാവും എന്നു വാദിക്കുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോ? പഴയ ലിപിയെന്നു പറഞ്ഞാല്‍ വയോജനങ്ങളുടെ ലിപിയാണോ, പുതിയ ലിപിയെന്നു പറഞ്ഞാല്‍ ജനകീയ ലിപിയാണോ, തനതു് ലിപി എന്നു പറഞ്ഞാല്‍ പ്രാചീനകാലം മുതല്‍ ഉപയോഗിച്ചു പോന്ന ലിപിയാണോ, ഒരു തരം ലിപിയില്‍ എഴുതി പഠിച്ചവര്‍ക്കു് മറ്റേ തരം ലിപി ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമോ, കാണാന്‍ നല്ലതു് ഏതു ലിപിയാണു്, ശാസ്ത്രീയമായി ഏതു ലിപിയാണു ശരി എന്നീവക തര്‍ക്കങ്ങളിലേക്കു് കടന്നു് സമയം വെറുതെ കളയുന്നതിനു പകരം ലിപിയുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കുവാന്‍ ഏറ്റവും നല്ലതു് ചെയ്തുപോയ ഒരുബദ്ധം തിരുത്തുക എന്ന രീതിയില്‍, 1971ലെ ഉത്തരവു് റദ്ദാക്കുകയല്ലേ? അതല്ലേ എളുപ്പം? റ്റൈപ്പ്റൈറ്റര്‍ കാലഹരണപ്പെട്ട സ്ഥിതിക്കു് അതല്ലേ ന്യായം?

.

No comments:

Post a Comment